ദുബായ് : കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് യുഎഇ ഭാഗികമായി നീക്കിയെങ്കിലും വ്യവസ്ഥകളിൽ അനിശ്ചിതത്വം തുടരുന്നതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചു. 4 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ദുബായിലെ പരിശോധനാ ഫലം വരും വരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ എന്നീ വ്യവസ്ഥകളാണു പ്രധാന പ്രതിബന്ധങ്ങൾ.
അതേസമയം 4 മണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന അതിവേഗ പരിശോധനാ യന്ത്രങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ സ്ഥാപിക്കാൻ തീരുമാനമായതായി അറിയുന്നു. അതിവേഗ സംവിധാനമുള്ള മൈക്രോ ഹെൽത്ത് , ഡിഡിആർസി ലാബുകളുമായി ഇക്കാര്യത്തിൽ ചർച്ച അന്തിമഘട്ടത്തിലാണെന്നാണു വിവരം. പദ്ധതി നടപ്പായാൽ മലയാളികൾക്ക് ഏറെ പ്രയോജനകരമാകും. നാളെ മുതൽ ദുബായ് യാത്ര അനുവദിക്കുമെന്ന അറിയിപ്പിനെ തുടർന്ന് ആരംഭിച്ച ബുക്കിങ് എമിറേറ്റ്സും ഇൻഡിഗോയുമടക്കമുള്ള വിമാനക്കമ്പനികളാണു നിർത്തിവെച്ചത്.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ് പ്രസ്സ് കമ്പനികൾ ടിക്കറ്റ് നൽകാൻ ആരംഭിച്ചിരുന്നില്ല. ഇന്ത്യയ്ക്കൊപ്പം പ്രവേശനാനുമതി നൽകിയ ദക്ഷിണാഫ്രിക്കയിലെയും നൈജീരിയയിലെയും യാത്രക്കാരുടെ ബുക്കിങ് അനിശ്ചിതകാലത്തേക്ക് നീട്ടി വെച്ചതായി എമിറേറ്റ്സ് അറിയിച്ചു.