തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിനു കാരണം പിണറായി സർക്കാരിന്‍റെ ദുർഭരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തുടർച്ചയായ എട്ടാം മാസവും വിലക്കയറ്റത്തിൽ കേരളം ഒന്നാമതാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തിലെ കേരളത്തിന്‍റെ പണപ്പെരുപ്പം 9.4 ആണ്. ദേശീയ ശരാശരി 2.07% ത്തിലേക്ക് കുറയുമ്പോഴാണ് കേരളത്തിലെ ജനങ്ങൾ ഇത്ര വലിയ വിലക്കയറ്റം അനുഭവിക്കേണ്ടി വരുന്നത്. സംസ്ഥാന സർക്കാരിന്‍റെ കഴിവുകേടിന്‍റെ തെളിവാണിതെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.
ദേശീയതലത്തിൽ പണപ്പെരുപ്പം റിസർവ് ബാങ്ക് നിശ്ചയിച്ച നിരക്കായ നാല് ശതമാനത്തിനും താഴെയാക്കി നിലനിർത്തി രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാരിന് കഴിയുമ്പോഴാണ് കേരളത്തിലെ വിലക്കയറ്റം അനിയന്ത്രിതമായി ഓരോ മാസം കഴിയുമ്പോഴും ഉയരുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയാണ് പണപ്പെരുപ്പത്തിൽ കേരളത്തിന്റെ തൊട്ടുപിന്നിലുള്ളത്. ദേശീയ ശരാശരി 2.07 ശതമാനവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിൽ താഴെയുമാണ് നിരക്ക്. യുപിയിലാണ് ഏറ്റവും കുറവ്. 0.26%. രാജസ്ഥാൻ 0.99% ഉം മധ്യപ്രദേശും ഗുജറാത്തും 1.24% ഉം ആണ്. പണപ്പെരുപ്പം നിയന്ത്രിച്ച് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ നരേന്ദ്ര മോദി സർക്കാർ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമ്പോൾ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി നിലംപരിശാക്കുന്ന തിരക്കിലാണ് കേരള മുഖ്യമന്ത്രിയും സർക്കാരും. മോദി നാടിനെ വളർത്തുമ്പോൾ കേരള സർക്കാർ ജനങ്ങളെ തളർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.






























