തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ ആദ്യബജറ്റ് അങ്ങേയറ്റം നിരാശജനകമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളവിരുദ്ധമായ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. മോദി സർക്കാരിന്റെ ഭാവിയും ആയുസ്സും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ബജറ്റായിരുന്നു ഇന്നത്തേത് എന്നും ധനമന്ത്രി വിമർശിച്ചു.
തൊഴിൽസംബന്ധമായ കുറേ വിഷയങ്ങൾ ബജറ്റിൽ പറയുന്നുണ്ട്. എന്നാൽ, പ്രഖ്യാപനങ്ങളല്ലാതെ കഴിഞ്ഞ ബജറ്റും ഈ ബജറ്റും തമ്മിൽ അനുവദിച്ച് തുകയിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. ഉദ്ദാഹരണത്തിന് പി.എം എംപ്ലോയ്‌മെന്റ് ജനറേഷൻ സ്കീം. കഴിഞ്ഞ തവണ 2733 കോടി രൂപയായിരുന്നെങ്കിൽ ഇത്തവണ 2300 കോടി രൂപയായി കുറച്ചു.
ബജറ്റിൽ ഏറ്റവും കൂടുതൽ പറയുന്നത് തൊഴിൽമേഖലയെക്കുറിച്ചായതിനാലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇങ്ങനെ ഓരോ മേഖലയിലും പണം കുറച്ചാണ് അനുവദിച്ചിരിക്കുന്നത്. ഇപ്പോഴും സ്വകാര്യമേഖലയിൽ തൊഴിൽ സൃഷ്ടിക്കാനുള്ള കാര്യങ്ങളാണ് പറയുന്നത്. ഇത് എത്രത്തോളം പ്രായോഗികമാണെന്ന് അറിയില്ല. രാജ്യത്തിന്റെ ആകെ വികസനം ലക്ഷ്യമാക്കി വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റാണ് ഇന്ന് അവതരിക്കപ്പെട്ടത്. എന്നാൽ, എൻ.ഡി.എ സഖ്യത്തെ നിലനിർത്താനുള്ള രാഷ്ട്രീയം മാത്രമായി ബജറ്റ് ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.