ബംഗളൂരു: പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസിലെ മുഖ്യസാക്ഷിക്ക് ഭീഷണി. പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞില്ലെന്ന് പറയണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ബെൽഗാം സ്വദേശിയായ സാക്ഷിയുടെ പരാതി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മുഖേനയാണിയാൾ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ബെലഗാവി സ്വദേശിയായ സാക്ഷിക്ക് ഫോൺ കോളിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഗൗരിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്ന സ്ഥലത്തെക്കുറിച്ച് സൂചന നൽകിയ ഇദ്ദേഹം, ചില പ്രതികളുടെ ചിത്രങ്ങൾ നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നു.
2017 സെപ്റ്റംബർ അഞ്ചിന് ബെംഗളൂരുവിലെ വീടിന് മുന്നിലാണ് തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മർ തുടങ്ങി 17 പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. ഒരാൾ ഒളിവിലാണ്. നേരത്തെ കേസിലെ ഏതാനും പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയിരുന്നു. ഗൗരി ലങ്കേഷിനെ കൊല്ലുന്നതിന് മുമ്പ് ഹിന്ദുത്വ സംഘടനകൾ നടത്തിയ ആയുധ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തിരുന്നുവെന്ന് മൊഴി നൽകിയ 37കാരനായ സാക്ഷിയാണ് കൂറുമാറിയവരിൽ പ്രമുഖൻ.