ഡൽഹി : കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയിൽ നിന്ന് മാസ്കുകൾ വിദേശ വിപണികളിലേക്ക്. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനാണ് മാസ്കുകൾ കയറ്റുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. അമേരിക്ക, ദുബായ്, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ശ്രമം. വാണിജ്യ മന്ത്രാലയം നോൺ മെഡിക്കൽ മാസ്കുകൾക്കുള്ള കയറ്റുമതി വിലക്ക് നീക്കിയാലുടൻ ഇതുണ്ടാവും.
വിവിധ തരം മാസ്കുകളാണ് ഖാദി നിർമ്മിച്ചിരിക്കുന്നത്. രണ്ട് പാളികളുള്ളതും മൂന്ന് പാളികളുള്ളതും സിൽക് മാസ്കും നിർമ്മിച്ചിട്ടുണ്ട്. എട്ട് ലക്ഷം മാസ്കുകൾക്കുള്ള ഓർഡറുകളാണ് ഖാദിക്ക് ലോക്ക്ഡൗൺ കാലത്ത് ലഭിച്ചത്. ആറ് ലക്ഷം മാസ്കുകൾ വിതരണം ചെയ്തു. രാഷ്ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങൾ, ജമ്മു കശ്മീർ സർക്കാർ എന്നിവിടങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമാണ് ഓർഡറുകൾ ലഭിച്ചത്. ഏഴര ലക്ഷം മാസ്കുകൾ ജില്ലാ ഭരണകൂടങ്ങൾക്ക് സൗജന്യമായി നൽകിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതിക്ക് ശ്രമിക്കുന്നുണ്ട്. ഇതിനെ വലിയ പ്രതീക്ഷയോടെയാണ് ഖാദി അധികൃതർ കാണുന്നത്. നെയ്ത്തുകാർക്കടക്കം തൊഴിലവസരം വർധിക്കുമെന്നാണ് പ്രതീക്ഷ. കയറ്റുമതി വർധിക്കുന്നതും ഉൽപ്പാദനം ഉയരുന്നതും ഇന്ത്യൻ വാണിജ്യ രംഗത്തിനും പുത്തനുണർവാകും.