റാന്നി : ഐത്തലയില്‍ തനിച്ചു താമസിച്ചിരുന്ന യുവതിയുടെയും ഒന്നര വയസുള്ള കുഞ്ഞിന്റെയും മരണത്തില്‍ ദുരൂഹത ആരോപിച്ചും പോലീസിനെ പ്രതിക്കൂട്ടിലാക്കിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ വാര്‍ത്താ സമ്മേളനം.
പോലീസ് ആത്മഹത്യയാണെന്ന് പറയുന്ന മരണം കൊലപാതകമാണെന്നും സംശയിക്കപ്പെടേണ്ടവരുടെ പട്ടികയിലുള്ള ഭര്‍ത്താവിനെ വിദേശത്തേക്ക് തിരികെ പോകാന്‍ അനുവദിച്ചുവെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
റാന്നി ഐത്തല മീമുട്ടുപാറ ചുവന്ന പ്ലാക്കല്‍ തടത്തില്‍ സജീ ചെറിയാന്റെ ഭാര്യ റിന്‍സ (21), ഏക മകള്‍ അല്‍ഹാന അന്ന(ഒന്നര) എന്നിവരുടെ മരണത്തെച്ചൊല്ലിയാണ് വിവാദം ഉയരുന്നത്. തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ ഏപ്രില്‍ നാലിന് വൈകീട്ടാണ് മൃതദേഹങ്ങള്‍ കണ്ടത്. ആങ്ങമൂഴി കൊച്ചു പറമ്ബില്‍ കുടുംബാംഗമാണ് റിന്‍സി. ഭര്‍ത്താവ് സജി വിദേശത്താണ്. വീട്ടില്‍ റിന്‍സയും മകളും മാത്രമായിരുന്നു താമസം. സജിയുടെ ചേട്ടന്റെ മകള്‍ രാത്രികാലങ്ങളില്‍ കൂട്ടു കിടക്കാന്‍ എത്തുമായിരുന്നു.
കുഞ്ഞിനെയും കൊന്ന് റിന്‍സ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മരണം പൊള്ളലേറ്റാണെന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്തരികാവയങ്ങളുടെ പരിശോധാ ഫലം വന്നതിന് ശേഷമേ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസിന്റെ നിലപാട്.
റിന്‍സയുടെയും മകളുടെയും ആത്മഹത്യയല്ല കൊലപാതകമാണെന്ന സംശയമാണ് ബന്ധുക്കളും അയല്‍വാസികളും ഉന്നയിക്കുന്നത്. ഇതിന് ശക്തമായ കാരണങ്ങളും അവര്‍ നിരത്തുന്നു. ഇക്കാര്യമൊക്കെ ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ എസ്‌പിക്ക് പരാതി നല്‍കിയിരുന്നു. റാന്നി ഡിവൈ.എസ്‌പി പരാതിക്കാരെ വിളിച്ചു വരുത്തി റിന്‍സയും മകളും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പറയുകയും ചെയ്തു. ഇനി ഇതുകൊലപാതകമല്ല, ആത്മഹത്യയാണെങ്കില്‍ അതിന് പിന്നിലെ പ്രേരക ശക്തിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ആക്ഷന്‍ കൗണ്‍സിലിന് ഉള്ളത്.
റിന്‍സയുടെ മൃതദേഹം കിടപ്പുമുറിയില്‍ വസ്ത്രങ്ങളില്ലാതെയും കുഞ്ഞിന്റേത് അടുക്കള ഭാഗത്തുമാണ് കണ്ടെത്തിയതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. റിന്‍സയുടെ മൃതദേഹം കിടന്ന മുറിയിലെ ഒരു കര്‍ട്ടന്‍ പകുതി മാത്രം കത്തി നില്‍പ്പുണ്ട്. ബാക്കി ആരോ അണച്ചതു പോലെയുണ്ട്. അരക്കുപ്പി മണ്ണെണ്ണയാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിന്റെ മൃതദേഹത്തില്‍ നൂറുശതമാനവും റിന്‍സിക്ക് 80 ശതമാനവും പൊള്ളലുണ്ടായിരുന്നു. അരക്കുപ്പി മണ്ണെണ്ണ കൊണ്ട് എങ്ങനെ ഇത്രയും പൊള്ളലുണ്ടാകുമെന്നും അവര്‍ ചോദിക്കുന്നു.
ആദ്യമൊന്നും ഇല്ലാതിരുന്ന ഒരു ആത്മഹത്യാക്കുറിപ്പ് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയതായി പോലീസ് പറയുന്നു. ഇതിലെ കൈയക്ഷരം റിന്‍സയുടേതല്ലെന്ന് മാതാവ് ബിന്ദു റെജിയും ബന്ധുവായ സന്തോഷ് കൊച്ചുപറമ്പിലും പറഞ്ഞു.
19 വയസുള്ള റിന്‍സയെ വിവാഹം കഴിക്കുമ്പോൾ സജിക്ക് 40 വയസുണ്ടായിരുന്നു. വിവാഹശേഷം മസ്‌കറ്റിലേക്ക് പോയ സജി പിന്നെ നാട്ടില്‍ വരുന്നത് ഭാര്യയുടെയും മകളുടെയും ആത്മഹത്യാ വിവരം അറിഞ്ഞാണ്. ഇയാള്‍ ഫോണിലൂടെയും മറ്റും നിരന്തരമായി റിന്‍സയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അയല്‍വാസിയായ ആര്‍. രമ്യ പറഞ്ഞു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മകളുടെ വയറ്റില്‍ വിഷാംശം ഉണ്ടായിരുന്നുവെന്ന് പറയുന്നതായും ഇവര്‍ സൂചിപ്പിച്ചു. ഒന്നുകില്‍ ഭര്‍ത്താവിന്റെ മാനസിക പീഡനം അല്ലെങ്കില്‍ മറ്റാരെങ്കിലുമാകാം ഇവരുടെ മരണത്തിന് ഉത്തരവാദികള്‍ എന്ന് മാതാവ് പറഞ്ഞു. നാട്ടില്‍ വന്ന സജിയെ 31 ദിവസത്തിന് ശേഷം പോലീസ് വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നില്‍ പോലീസിന്റെ കള്ളക്കളിയുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
റിന്‍സ എഴുതിയെന്ന് പറയുന്ന കത്തില്‍ നിറയെ അക്ഷരത്തെറ്റാണ്. പ്ലസ് ടു വരെ വിദ്യാഭ്യാസമുള്ള റിന്‍സയ്ക്ക് മലയാളം തെറ്റുകൂടാതെ എഴുതാന്‍ കഴിയും. ആത്മഹത്യാക്കുറിപ്പില്‍ ജസ്റ്റിന്‍ എന്നൊരാളുടെ പേര് പറയുന്നുണ്ട്. ഇതാരാണെന്ന് പോലീസ് ഇതുവരെ വിശദമാക്കിയിട്ടില്ല. റിന്‍സയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയവും പോലീസ് പ്രകടിപ്പിച്ചിരുന്നു. ഇത് ആരെന്ന് പോലീസ് ഇതു വരെ കണ്ടെത്തിയിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ആക്ഷന്‍ കൗണ്‍സിലിന്റെ ആശങ്ക അടിസ്ഥാന രഹിതമാണെന്ന് കേസ് അന്വേഷിക്കുന്ന റാന്നി എസ്‌എച്ച്‌ഒ എം.ആര്‍. സുരേഷ് പറഞ്ഞു.
റിന്‍സയുടെയും മകളുടെയും മരണത്തില്‍ അന്വേഷണം നടന്നു വരികയാണ്. ആന്തരികാവയങ്ങളുടെയും ഫോണുകളുടെയും ഫോറന്‍സിക് പരിശോധനാഫലം വരാനുണ്ട്. റിന്‍സയുടെ ഫോണില്‍ നിന്ന് ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന ഒരു നമ്പർ നിരീക്ഷണത്തിലാണ്. ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്.
ആത്മഹത്യാക്കുറിപ്പും ഫോറന്‍സിക് പരിശോധനാ ഘട്ടത്തിലാണ്. മൃതദേഹത്തില്‍ വസ്ത്രം ഉരുകിപ്പിടിച്ച അവസ്ഥയിലായിരുന്നു. വസ്ത്രം ധരിച്ചിരുന്നില്ലെന്ന് പറയുന്നത് ശരിയല്ല. വയറ്റിലുള്ളത് വിഷാംശമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ക്രീമി ഫ്ളൂയിഡ് എന്നാണ് പറയുന്നത്. അതെന്താണെന്ന് ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ അറിയൂ. ഭര്‍ത്താവിനെ വിട്ടയയ്ക്കാന്‍ കാരണം കുറ്റകൃത്യത്തില്‍ അയാളുടെ പങ്ക് തെളിയിക്കുന്ന സൂചനകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ്. തുടരന്വേഷണത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായാല്‍ നാട്ടില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുമെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.