പഴയ മലയാളിത്തറവാടുകളുടെ മുറ്റത്തിനരിക് അലങ്കരിച്ചിരുന്ന മനോഹരമായ ഒരു സസ്യയിനമായിരുന്നു പനിക്കൂർക്ക. കുട്ടികൾക്ക് ഒരു മൃതസഞ്ജീവനിപോലെ എല്ലാരോഗത്തിനുമുള്ള ഒറ്റമൂലിയായിരുന്നു അത്. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീർക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായും ദഹനശക്തിക്കും എന്നുവേണ്ട കുട്ടികളിലുണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്‌നങ്ങൾക്കും പ്രതിവിധിയായിരുന്നു നമ്മുടെ പനിക്കൂർക്ക.
ചെടിയുടെ ഇളംതലകളാണ് നുള്ളിയെടുത്ത് ഉപയോഗിക്കാറ്. തലനുള്ളിക്കഴിഞ്ഞാൽ ഇലകൾക്കിടയിൽനിന്ന് പുതുതലകൾ ഉണ്ടായിവരും. തണ്ടും ഇലകളുമാണ് ഔഷധമായി ഉപയോഗിക്കുന്നത്.
കുട്ടികളുള്ള വീട്ടിൽ ഒരു മുരട് പനിക്കൂർക്ക നിർബന്ധമായിരുന്നു. കാർവക്രോൾ എന്ന രാസവസ്തുവുള്ള ബാഷ്പശീലതൈലമാണ് ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. സിർസിമാരിറ്റിൻ, സിറ്റോസ്റ്റൈറോൾ, ഗ്‌ളൂക്കോസൈഡ്, ഒലിയാനോലിക്, ഡിഹൈഡ്രോക്‌സി ഒലീൻ, പാമോലിക്, ടോർമെന്റിക്, ക്രേറ്റീജനിക് എന്നിവ ഇവയിൽ അടങ്ങിയിരിക്കുന്നു. മൂത്രവിരേചിയായ ജത് മൂത്രവസ്തിയെ ശുദ്ധമായി സംരക്ഷിക്കുന്നു. വെള്ളപോക്കിനെ ശമിപ്പിക്കാനും ഇത് സഹായകമാണ്. കുട്ടികൾക്കുണ്ടാകുന്ന വിവിധരോഗങ്ങൾക്ക് ശമനിയായി വർത്തിക്കുന്നു. ഇതിന്‍റെ ഇല ചൂടാക്കി ഞെക്കിപ്പിഴിഞ്ഞെടുത്ത നീര് മൂന്നുനേരം മൂന്നുദിവസമായാണ് കുഞ്ഞുങ്ങൾക്ക് നൽകാറ്. വയറിളക്കാൻ ത്രിഫലയുടെ കൂടെ ഇതിന്‍റെ ഇല അരച്ചത് കഴിച്ചാൽ കൃമി മുഴുവനും പുറത്തുപോവും.
ഗ്രഹണിരോഗത്തിന് മറ്റ് ആഹാരങ്ങളുടെ കൂടെ ഇതിന്‍റെ ഇല അല്പാല്പം ചേരത്തുകഴിച്ചാൽ ശമിക്കും. കോളറാ രോഗത്തിന്‍റെ ശമനത്തിന് പനിക്കൂർക്കയുടെ ഇലചേർത്ത വെള്ളം തിളപ്പിച്ചാറ്റിക്കഴിക്കുമായിരുന്നു.
ലോകവ്യാപകമായി ഇതിന്‍റെ ഗുണങ്ങളെക്കുറിച്ച് ഒട്ടേറെ ഗവേഷണങ്ങൾ നടന്നുവരുന്നു. ആയുർവേദത്തിൽ വലിയ രാസ്‌നാദിക്കഷായം, വാകാദിതൈലം, ഗോപിചന്ദ്‌നാദിഗുളിക, പുളിലേഹ്യം എന്നിവയിൽ പനിക്കൂർക്ക ചേർക്കാറുണ്ട്. ഇതിലടങ്ങിയിരിക്കുന്ന കാർവക്രോൾ നല്ലൊരു ആന്‍റി ബയോട്ടിക്കാണ്.