കണ്ണൂർ : രോഗാവസ്ഥ ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നില്‍ക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ പൂര്‍വ്വാധികം ശക്തിയോടെ തല്‍സ്ഥാനത്ത് തിരിച്ചെത്താന്‍ സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യമാണ് കോടിയേരിയുടെ തിരിച്ചു വരവ്. എന്നാല്‍ കോടിയേരി തിരിച്ചു വരുന്നതില്‍ സിപിഎം സംസ്ഥാന നേതാക്കളില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്.
തിരുവനന്തപുരത്തെ ഒരു പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ഒരു നേതാവിന്റെ നേത്യത്വത്തില്‍ കോടിയേരി തിരിച്ചു വരുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടത്തുന്നുണ്ട്. കോടിയേരിയുടെ സ്വന്തം നാടായ കണ്ണൂരില്‍ നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് കോടിയേരി തിരിച്ചു വരുന്നതിനെതിരെ നീക്കം നടത്തുന്നത്. ഇവര്‍ക്ക് പിന്‍തുണയുമായി അഞ്ച് സംസ്ഥാന കമ്മിറ്റിയംഗങ്ങളുമുണ്ട്.
പാര്‍ട്ടി നേതൃത്വം വീണ്ടും പിണറായി – കോടിയേരി കോക്കസിലേക്ക് ഒതുങ്ങുന്നതില്‍ കണ്ണുരിലെ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്നതില്‍ സീറ്റു കിട്ടാത്ത നേതാക്കള്‍ സംസ്ഥാന വ്യാപക പ്രചാരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സ്വന്തം വീട്ടിനടുത്തുള്ള മണ്ഡലങ്ങളില്‍ മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കാനിറങ്ങുന്നത്. ഇതു മുഖ്യമന്ത്രിയില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രചാരണം ഒതുക്കാന്‍ ഇടയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ സിപിഎമ്മിന്റെ അമരത്തേക്ക് വീണ്ടും കോടിയേരി തന്നെ വരുന്നതോടെ സംഘടനാപരമായി പാര്‍ട്ടി ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെയായിരിക്കും സ്ഥാനമാറ്റമുണ്ടാവുക. ആരോഗ്യ പ്രശ്‌നങ്ങള്‍ മാറി പഴയ പാര്‍ട്ടി സെക്രട്ടറിയെപോലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറസാന്നിധ്യമാണ് ഇപ്പോള്‍ കോടിയേരി. എല്‍.ഡി.എഫ് കണ്‍വീനര്‍ ചുമതല കൂടിയുള്ളതിനാല്‍ നിലവില്‍ ആക്ടിങ് സെക്രട്ടറിയായി തുടരുന്ന എ.വിജയരാഘവനെ നീക്കി കോടിയേരിയെ തല്‍സ്ഥാനത്തെത്തിക്കാനാണ് നീക്കം. ഐ ഫോണ്‍ വിവാദവും മകന്‍ ബിനീഷിന്റെ ജയില്‍വാസവും തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിന്നത്.
രാഷ്ട്രീയ സാഹചര്യത്തിനു പുറമേ ആരോഗ്യ കാരണങ്ങളാണ് ഇതിനു കാരണമായി പാര്‍ട്ടി പറഞ്ഞത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിന്നതോടെ വിവാദങ്ങളുടെ മൂര്‍ച്ച കുറഞ്ഞു. ഇത് തെരഞ്ഞെടുപ്പിനെ ഒരു ഘട്ടത്തിലും ബാധിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ ഭാര്യ വിനോദിനിയുടെ പേരിലുണ്ടായിരുന്ന ഐ ഫോണ്‍ വിവാദത്തില്‍ ക്രൈംബ്രാഞ്ച് റിപോര്‍ട്ട് അനുകൂലമായതും കോടിയേരിക്ക് ഗുണം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും പാര്‍ട്ടി സെക്രട്ടറിയായി കോടിയേരി തന്നെ എത്തുമെന്നാണ് സൂചന.
പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ കോടിയേരി പ്രചരണ പരിപാടികളില്‍ പങ്കെടുത്തു കഴിഞ്ഞിട്ടുണ്ട് പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശരീര ഭാഷയും വിവാദങ്ങളെ തരണം ചെയ്ത ആത്മവിശ്വാസവും കോടിയേരിയില്‍ കാണാനുണ്ട്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയും യു.ഡി.എഫിനെതിരേ പ്രതിരോധം തീര്‍ക്കാനും പിണറായിക്കൊപ്പം കോടിയേരി തന്നെയാണ് ഇപ്പോള്‍ മുന്നിലുള്ളത്.
വിജയരാഘവനെ രാജ്യസഭയിലേക്ക് അയച്ച് ഇപിക്ക് ഇടതു കണ്‍വീനര്‍ സ്ഥാനം നല്‍കുന്ന ഫോര്‍മുലയും പരിഗണനയിലുണ്ട്. കണ്ണൂരിലെ പി ജയരാജന്‍ ഒഴികെയുള്ള നേതാക്കളെ കൂടെ നിര്‍ത്താനാണ് ഇത്. സംഘടനാ തെരഞ്ഞെടുപ്പില്‍ പിജെ ആര്‍മിയുടെ ചര്‍ച്ച സജീവമാക്കി പാര്‍ട്ടി പിടിക്കാന്‍ ജയരാജന്‍ ശ്രമിക്കുമെന്ന സൂചനകള്‍ ചര്‍ച്ചയിലുണ്ട്. ഈ സാഹചര്യത്തില്‍ ഇപിയേയും കോടിയേരിയേയും ചേര്‍ത്ത് നിര്‍ത്താനാണ് പിണറായിയുടെ നീക്കം.