തൃശൂര്‍: കൊടുങ്ങല്ലൂര്‍ പി.വെമ്പല്ലൂര്‍ ധനേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ പോലീസ് പിടിയില്‍. പി. വെമ്പല്ലൂര്‍ സ്വദേശികളായ പണിക്കശേരി അനു എന്ന ഭാഗ്യരാജ് (38), കാവുങ്ങല്‍ അക്ഷയ്കൃഷ്ണ (22) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ സംബന്ധിച്ച് പോലീസ് പറയുന്നത് ഭങ്ങനെയാണ് 24 -ന് രാവിലെ 11-ഓടെ കൊല്ലപ്പെട്ട ധനേഷും അനുവും കൂട്ടുകാരുമായി ചേര്‍ന്ന് ധനേഷിന്റെ വീട്ടില്‍ ഇരുന്ന് മദ്യപിച്ചിരുന്നു. അനു ഒഴികെയുള്ളവര്‍ ധനേഷിന്റെ വീട്ടില്‍നിന്നും പോയ സമയം ധനേഷും അനുവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തമ്മില്‍ പരസ്പരം മര്‍ദിക്കുകയും ധനേഷിന്റെ നെറ്റിയില്‍ പരുക്ക് പറ്റുകയും ചെയ്തു.
ഇതിനെത്തുടര്‍ന്ന് ധനേഷ് സുഹൃത്തുക്കളായ ഷാഫി, സോനു, സുബിന്‍ എന്നിവരെ വിളിച്ചുവരുത്തി പകരം ചോദിക്കാനായി അനുവിന്റെ വീട്ടില്‍ പോവുകയും അവിടെവച്ച് ബഹളം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന്, അനു ഫോണില്‍ വിളിച്ച് പോലീസ് സഹായം ആവശ്യപ്പെട്ടു. പോലീസ് എത്തി സോനുവിനെയും ഷാഫിയെയും സുബിനെയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു. ഈ സമയം അനു തന്റെ ഫോണില്‍നിന്നും ബന്ധുവായ അക്ഷ കൃഷ്ണയെ വിളിച്ച് സഹായം ആവശ്യപ്പെട്ടു. ബീച്ചില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന അക്ഷയ് കൃഷ്ണ ഷാപ്പിന് സമീപം എത്തുകയും അനുവിനെ കണ്ട് സംസാരിക്കുകയും ചെയ്തു.
ശേഷം അവിടെയുണ്ടായിരുന്ന ധനേഷ് അനുവുമായി വഴക്കുണ്ടാക്കി. തുടർന്ന് അനു ധനേഷിനെ മര്‍ദിക്കുകയും ചെയ്തു. നാട്ടുകാരും അനുവിന്റെ കൂടെയുള്ളവരും ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അനു കുതറിമാറി ധനേഷിനെ മര്‍ദിക്കുകയുമായിരുന്നു. നിലത്ത് വീണ ധനേഷിനെ അനു കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തുനിന്നും അനുവും കൂട്ടുകാരും പോവുകയും ചെയ്തു. ബോധരഹിതനായി കിടന്ന ധനേഷിനെ പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.