പുല്ലാട് : നിന്നുതിരിയാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ് കോയിപ്രം വില്ലേജ് ഓഫീസ്. തിരുവല്ല-കുമ്പഴ മിനി ഹൈവേയുടെ സമീപത്ത് അഞ്ച് സെൻറിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. മൂന്നു മുറിയും ചെറിയ വരാന്തയോടുകൂടിയുള്ള കെട്ടിടമാണിത്. ഒരുമുറി വില്ലേജ് ഓഫീസറും മറ്റൊന്ന് രണ്ട് സ്പെഷ്യൽ വില്ലേജ് ഓഫീസർമാരും രണ്ട് ഫീൽഡ് അസിസ്റ്റൻറുമാരും ഒരു ഓഫീസ് അറ്റൻഡറുമാണ് ഉപയോഗിക്കുന്നത്. മൂന്നാമത്തെ ചെറിയ മുറിയാണ് ഫയലുകൾ സൂക്ഷിക്കുന്നതിനും ജീവനക്കാർക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനും മറ്റുമായുള്ളത്. വില്ലേജ് ഓഫീസിൽ വരുന്ന ആളുകൾക്ക് കാത്തുനിൽക്കുവാനായി സ്ഥല സൗകര്യങ്ങളില്ല. ചെറിയ വരാന്തയിൽ രണ്ട് ബെഞ്ച് മാത്രമാണ് ആളുകൾക്ക് ഇരിക്കുവാനായി ഇട്ടിട്ടുള്ളത്. 10 പേരിൽ കൂടുതൽ വന്നാൽ റോഡിലും ഓഫീസിന്റെ മുറ്റത്തും നിൽക്കേണ്ടിവരും. ദിവസവും 100 ആളുകളെങ്കിലും വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്താറുണ്ട്.
വില്ലേജ് ഓഫീസിൽ രണ്ട് ഡെസ്ക്ടോപ്പും രണ്ട് ലാപ്ടോപ്പുമാണ് ഉള്ളത്. പക്ഷേ കംപ്യൂട്ടർ ഉപയോഗിക്കാനുള്ള മേശകളും ഇരിപ്പിടങ്ങളും നൽകിയിട്ടുമില്ല. വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന കാലം മുതൽ ഏഴ് ജീവനക്കാർ ഉണ്ടായിരുന്നു. എന്നാലിപ്പോൾ ആറ് ജീവനക്കാർ മാത്രമാണുള്ളത്. ജോലിഭാരം കൂടിയിട്ടും ഉദ്യോഗസ്ഥരുടെ എണ്ണം കൂടിയിട്ടില്ല. ജീവനക്കാരുടെയും ഓഫീസിൽ വരുന്ന ആളുകളുടെയും വാഹനങ്ങൾ നിർത്തിയാടാൻ സ്ഥലമില്ല. കെട്ടിടത്തിന്റെ മുൻഭാഗത്തുള്ള താത്കാലിക ഷെഡിലാണ് ജീവനക്കാരുടെ ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത്.






























