കോന്നി: ജനപങ്കാളിത്തം കൊണ്ട് ചരിത്രമായി മാറുകയാണ് കോന്നി കരിയാട്ടം. കരിയാട്ടത്തിൻ്റെ എല്ലാ അനുബന്ധ പരിപാടികളും ജനനിബിഡമാണ്. ടൂറിസം – വ്യവസായ – കാർഷിക പ്രദർശന വിപണനമേളയിൽ തന്നെ സന്ദർശകരുടെ എണ്ണം രണ്ട് ലക്ഷം അധികരിച്ചു. സ്റ്റാളുകൾ സന്ദർശിക്കുന്നവർ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. എല്ലാ സ്റ്റാളുകളിലും പ്രതിദിനം മികച്ച വ്യാപാരം ലഭ്യമാകുന്നുണ്ട്. ഖാദി, കുടുംബശ്രീ ഉൽപന്നങ്ങൾക്കും ചെറുകിട സംരംഭങ്ങളിലെ ഉൽപന്നങ്ങൾക്കും മികച്ച വിപണനമാണ് ലഭ്യമാകുന്നത്. എക്സൈസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളും സ്റ്റാൾ വഴിയുള്ള പ്രചരണങ്ങളുമായി രംഗത്തുണ്ട്. കുട്ടവഞ്ചി മത്സരവും കയാക്കിങും ഉൾപ്പടെയുള്ള അനുബന്ധ പരിപാടികളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
നിരവധി പ്രമുഖർ ഇതിനോടകം തന്നെ കരിയാട്ടത്തിൻ്റെ ഭാഗമായി. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രശസ്ത ഗായകരായ പ്രസീത ചാലക്കുടി, സിത്താര കൃഷ്ണകുമാർ, ജാസി ഗിഫ്റ്റ്, വൈക്കം വിജയലക്ഷ്മി, ചലച്ചിത്ര താരങ്ങളായ നവ്യാ നായർ, ഗിന്നസ് പക്രു, നിരവധി ജനപ്രതിനിധികൾ തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഇതിനോടകം കരിയാട്ടത്തിൻ്റെ ഭാഗമായത്. നിരവധി അതിപ്രശസ്തരായ വ്യക്തികളും മന്ത്രിമാരും ഇതര ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക നായകരും തുടർ ദിവസങ്ങളിലും കരിയാട്ടത്തിൻ്റെ ഭാഗമാകും. പ്രതീക്ഷിക്കാത്ത ജനക്കൂട്ടമാണ് കരിയാട്ടത്തിനെത്തുന്നതെന്ന് സംഘാടക സമിതി പറഞ്ഞു. ജന പങ്കാളിത്തത്തിലും സംഘാടനത്തിലും കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായി കരിയാട്ടം മാറിയതായി അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എത്തിച്ചേരുന്ന എല്ലാവർക്കും സുഗമമായി കരിയാട്ടത്തിൻ്റെ ഭാഗമാകാൻ അവസരമൊരുക്കുമെന്നും എം.എൽ.എ പറഞ്ഞു.





























