കോന്നി : 2013 ൽ തറക്കല്ലിട്ട് നിലവിൽ ഓ പി,ഐ പി ഉൾപ്പെടെ പ്രവർത്തിക്കുന്ന കോന്നി മെഡിക്കൽ കോളേജിൽ പ്രധാനപെട്ട ചികിത്സാ വിഭാഗങ്ങൾ പ്രവർത്തിക്കാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോ, ഗൈനകോളജി, ഡെന്റൽ വിഭാഗം, പീഡിയാട്രിക് തുടങ്ങിയവയാണ് ഉള്ളത്. എന്നാൽ പ്രധാന വിഭാഗങ്ങളായ കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, എന്റോക്രനിയോളജി തുടങ്ങി അത്യാവശ്യം വേണ്ട പല വിഭാഗങ്ങളും പ്രവർത്തനമില്ല. സി റ്റി സ്കാൻ സേവനം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തന ക്ഷമമാകേണ്ട സ്ഥലത്ത് രാത്രിയിൽ സി റ്റി സ്കാൻ പ്രവർത്തിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം തലക്കുള്ളിൽ രക്തസ്രാവമുണ്ടായ രോഗിയെ സി റ്റി സ്കാൻ ഇല്ലാതെ വന്നതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞ് അയക്കുകയും എന്നാൽ പിന്നീട് ഈ രോഗി മരണപ്പെടുകയും ചെയ്തിരുന്നു. ആവശ്യമായ മരുന്നുകളുടെ അപര്യാപ്തതയും കോന്നി മെഡിക്കൽ കോളേജിനെ സാരമായി ബാധിക്കുന്നുണ്ട്. കോന്നിയിലെ മലയോര മേഖലയിൽ നിന്ന് ചികിത്സ തേടി എത്തുന്നയാളുകൾക്ക് മെഡിക്കൽ കോളേജിൽ പരിമിതമായ ചികിത്സകൾ മാത്രമാണ് ഉള്ളതെന്ന അറിയിപ്പ് മാത്രമാണ് ആശുപത്രി അധികൃതർക്ക് നൽകുവാൻ കഴിയുന്നത്. അപകടങ്ങളിൽ പരിക്കേറ്റും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും എത്തുന്ന കോന്നി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പലപ്പോഴും രോഗികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്ന സ്ഥിതിയാണ് ഉള്ളത്.
2012 മാർച്ച് 24 നാണ് കോന്നി മെഡിക്കൽ കോളേജ് ആരംഭിക്കാൻ സർക്കാർ ഉത്തരവ് ഉണ്ടായത്. തുടർന്ന് ഉണ്ടായ കരാർ പ്രകാരം 2013 ഡിസംബർ 23 ന് നിർമ്മാണം ആരംഭിച്ച് 2015 ജൂൺ 25 ന് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടി വന്നു.പതിനെട്ട് മാസമായിരുന്നു നിർമ്മാണ കാലാവധി. എന്നാൽ വിവിധ കാരണങ്ങളാൽ 2014 മെയ് 15 ന് ആണ് മെഡിക്കൽ കോളേജ് നിർമ്മാണം ആരംഭിക്കുവാൻ കഴിഞ്ഞത്. തുടർന്ന് ഫണ്ട് ലഭ്യമാകാതെ വന്നതോടെ നിർമ്മാണ പ്രവർത്തനം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. 2016 മുതലാണ് നിർമ്മാണ കമ്പനിയുടെ കുടിശിക തീർത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് വേഗത്തിലാക്കിയത്. 2023 ഏപ്രിൽ മാസത്തിലാണ് കോന്നി മെഡിക്കൽ കോളേജ് അക്കാദമിക് വിഭാഗം നാടിന് സമർപ്പിച്ചത്. 2020 സെപ്റ്റംബർ 14 ന് മുഖ്യമന്ത്രി ഓൺലൈൻ ആയി ഓ പി വിഭാഗം ഉത്‌ഘാടനം ചെയ്തിരുന്നു.





























