കോന്നി : കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും പബ്ലിക് റിലേഷൻ ഓഫീസ് പ്രവർത്തിക്കുന്നത് അത്യാഹിത വിഭാഗത്തിനോട് ചേർന്നാണെങ്കിൽ കോന്നി മെഡിക്കൽ കോളേജിലെ പി ആർ ഓ ഓഫീസ് കണ്ടുപിടിക്കുവാൻ കവടി നിരത്തേണ്ട അവസ്ഥയാണെന്ന് ഇവിടെ എത്തുന്ന രോഗികൾ പറയുന്നു. മെഡിക്കൽ കോളേജിലെ പി ആർ ഓ ആരെന്നോ ഇവർ എവിടെയാണ് ഇരിക്കുന്നതെന്നോ മെഡിക്കൽ കോളേജിൽ എത്തുന്ന ആർക്കും പെട്ടെന്നൊന്നും കണ്ടെത്താൻ കഴിയില്ല. ഇത് സൂചിപ്പിക്കുന്ന ബോർഡോ ഫോൺ നമ്പറുകളോ ഇല്ലാത്തതും പി ആർ ഓ ഓഫീസ് ജനങ്ങൾക്ക് കാണാവുന്ന തരത്തിൽ പ്രവർത്തിക്കാത്തതുമാണ് പ്രധാന കാരണം. കേരളത്തിലെ താലൂക്ക് ആശുപത്രിയിൽ പോലും പി ആർ ഓ യെ ബന്ധപ്പെടുവാൻ ആശുപത്രിയിൽ ഫോൺ നമ്പറോ മറ്റ് സംവിധാനങ്ങളോ ഉണ്ടാകും. എന്നാൽ കോന്നിയിൽ ഇതൊന്നുമില്ല.
മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുവാൻ പി ആർ ഓ യെ തിരക്കി പോകുന്ന രോഗികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുറിക്കു സമീപം വരെ ചെന്നെങ്കിൽ മാത്രമേ പി ആർ ഓ യെ കാണുവാൻ കഴിയു. കാരണം ഇതിന് സമീപത്തായാണ് പി ആർ ഓ യ്ക്ക് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ പി ആർ ഓ യുമായി ബന്ധപ്പെട്ട് രോഗികൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ലഭിക്കുന്നില്ല എന്നാണ് പരാതി. പ്രിൻസിപ്പൽ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിൽ ആണ് പി ആർ ഓ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് എന്നും പരാതിയുയരുന്നു. എൻ എച്ച് എം ആണ് നിലവിൽ എല്ലാ സർക്കാർ ആശുപത്രികളിലും പി ആർ ഓ മാരെ നിയമിക്കുന്നത്. മെഡിക്കൽ കോളേജിന്റെ ദൈന്യംദിന കാര്യങ്ങളും രോഗികളുടെ ക്ഷേമത്തിനും ആയി പ്രവർത്തിക്കേണ്ട പ്രധാനപെട്ട തസ്തികകളിൽ ഒന്നാണിത്. എന്നാൽ കോന്നി മെഡിക്കൽ കോളേജിലെ പി ആർ ഓ യ്ക്ക് മാത്രം ഇതൊന്നും ബാധകമല്ലെന്ന് പ്രത്യക്ഷത്തിൽ തന്നെ മനസിലാക്കുവാൻ കഴിയും.





























