കോന്നി : കോന്നിയുടെ പ്രധാന ആരോഗ്യ സ്ഥാപനമായ കോന്നി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. കോന്നിയിൽ പനിയും പകർച്ച വ്യാധികളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആണ് നിരവധി തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അടക്കം ഒഴിവുകൾ കോന്നിയിൽ നികത്താനുണ്ട്. സർജ്ജനും ഓർത്തോ വിഭാഗം ഡോക്ടറും ആഴചയിൽ രണ്ടുദിവസം മാത്രമാണ് ഉള്ളത്. പതിനാല് നഴ്‌സിംഗ് അസിസ്റ്റന്റ് വേണ്ട സ്ഥലത്ത് അഞ്ച് പേരെ മാത്രം നിയമിച്ചിരുന്നു. ഗ്രെഡ് 2 അറ്റൻഡർമാർ ഒൻപത് പേര് മാത്രമേ ഉള്ളു. രാത്രി ഡ്യൂട്ടിക്കും ആളില്ല. രാത്രി രണ്ട് ഡോക്ടർമാർ വേണ്ടയിടത്ത് ഒരു ഡോക്ടർ, രണ്ട് നഴ്സിങ് അസിസ്റ്റന്റ്, ഒരു ഗ്രെഡ് 2 എന്നിവർ ആണ് ജോലി ചെയ്യുന്നത്. രാത്രിയിൽ ആണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
നാനൂറ് കേസുകൾ വരെ ഒരു രാത്രിയിൽ വന്ന ദിവസങ്ങൾ ഉണ്ടെന്ന് പറയുന്നു. കൂടാതെ എക്സ്റേ, ഇ സി ജി എന്നിവ പകൽ ഒരു മണി വരെ മാത്രമേ ഉള്ളു. ഇതിന് ശേഷം വരുന്ന രോഗികളെ സ്വകാര്യ സ്ഥാപനങ്ങളിൽ പോയി എക്സറേ എടുക്കേണ്ടി വരും. എച്ച് എം സി ജീവനക്കാരും നാല് മണി വരെ മാത്രം. കോന്നിയുടെ ആസ്ഥാന ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരെ നിയമിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. എന്നിട്ടും നടപടി ഇല്ല. സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയായ ശേഷം നിരവധി അപകടങ്ങൾ ആണ് കോന്നിയിൽ നടക്കുന്നത്. വാഹനാപകടങ്ങളിൽ പെടുന്നവർ, വന്യ ജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർ എന്നിവരെ അടക്കം കോന്നിയിലെ ഈ താലൂക്ക് ആശുപത്രിൽ ആണ് എത്തിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ ബന്ധപ്പെട്ടവർ ഇനിയെങ്കിലും തയ്യാറായില്ല എങ്കിൽ ആശുപത്രിയുടെ പ്രവർത്തനം തന്നെ അവതാളത്തിൽ ആകാനാണ് സാധ്യത.