കൊച്ചി: കോതമംഗലത്ത് സി പി എമ്മിൻ്റെ ഗുണ്ടായിസത്തിന് കുടപിടിക്കാത്ത രണ്ട് സർക്കിൾ ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം. കോതമംഗലം സി ഐ ബേസിൽ തോമസിനെയും കുട്ടമ്പുഴ സി ഐ മഹേഷ് കുമാറിനെയുമാണ് സ്ഥലം തൃശ്ശൂർ റൂറലിലേക്ക് സ്ഥലം മാറ്റിയത്.
കുട്ടമ്പുഴയിൽ പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ച് കയറി അക്രമം നടത്തുകയും പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്ത കോതമംഗലം ഏരിയ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിച്ചതിനാണ് കുട്ടമ്പുഴ സി ഐ മഹേഷ് കുമാറിനെ സ്ഥലം മാറ്റിയത്. പിണ്ടിമനയിൽ പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച് പരിക്കേൽപിച്ച ലോക്കൽ സെക്രട്ടറിയെയും ഡിവൈഎഫ്ഐ നേതാവിനെയും അറസ്റ്റ് ചെയ്തതാണ് കോതമംഗലം സി ഐ ബേസിൽ തോമസിൻ്റെ സ്ഥലം മാറ്റത്തിനിടയാക്കിയത്.
കുട്ടമ്പുഴയിലെ അക്രമ സംഭവങ്ങളിൽ ഏരിയ കമ്മിറ്റിയംഗം കെ കെ ശിവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തെങ്കിലും കടുത്ത രാഷ്ട്രീയ സമ്മർദ്ദം മൂലം തുടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. സംസ്ഥാനത്ത് ദിനംപ്രത്രി കൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീപീഡനങ്ങളും അരങ്ങേറുമ്പോൾ ഉറക്കം നടിക്കുന്ന ആഭ്യന്തരവകുപ്പ് മുഖം നോക്കാതെ നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടികൾക്കായി മാത്രമാണ് ഉണരുന്നതെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്നുണ്ട്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണ് അധികാരികളിൽനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.