കോട്ടയം : കോട്ടയം ഡി.സി.സി ഓഫീസിന് മുന്നിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോസ്റ്റർ പ്രതിഷേധം. ഡി.സി.സി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കൾക്കെതിരെയാണ് പോസ്റ്റർ. കഞ്ചാവ് കടത്തുകാരനെയും കോൺഗ്രസിന്റെ അന്തകനേയുമാണ് പരിഗണിക്കുന്നതെന്നാണ് പോസ്റ്റർ വാചകം. പ്രതിഷേധം നാട്ടകം സുരേഷ്, യൂജിൻ തോമസ് എന്നി നേതാക്കൾക്കെതിരെ. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോട്ടയത്ത് കോൺഗ്രസിൽ വലിയ രീതിയിലുള്ള തർക്കങ്ങൾ സംഭവിച്ചിരുന്നു.
കോൺഗ്രസ് നേതാക്കളായ നാട്ടകം സുരേഷ്, യൂജിൻ തോമസ് എന്നി നേതാക്കൾക്കെതിരെയാണ് പ്രതിഷേധ പോസ്റ്ററുകൾ. കൂടാതെ എ-ഐ ഗ്രൂപ്പുകളുടെ കടുത്ത അതൃപ്തിക്കിടെ പതിനാല് ജില്ലകളിലേയും ഡി.സി.സി അധ്യക്ഷന്മാരുടെ അന്തിമ സാധ്യതാ പട്ടിക കെ.പി.സി.സി നേതാക്കള്‍ കോൺഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഡിസിസി പുനസംഘടന അന്തിമ ഘട്ടത്തിലേക്ക് അടുക്കവേ നാട്ടകം സുരേഷ്, യുജിന്‍ തോമസ് എന്നിവരുടെ പേരുകള്‍ ആണ് കോട്ടയം ജില്ലാ അധ്യക്ഷന്‍ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. അതേസമയം കോട്ടയം ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്കുളള അന്തിമ ചര്‍ച്ചകളില്‍ ചാണ്ടി ഉമ്മന്റെ പേരും നിര്‍ദേശിക്കപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫിനെ ആണ് കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല നിര്‍ദേശിച്ചത്. തര്‍ക്കം നീളുകയാണ് എങ്കില്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ കെ.സി ജോസഫിനെ ഡി.സി.സി പ്രസിഡണ്ടാക്കണം എന്നുളള നിര്‍ദേശവും ഉയര്‍ന്നിരുന്നു. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് കാര്യമായ പരിഗണന കിട്ടാത്തത്തിന്റെ അമര്‍ഷത്തിലാണ് ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തലയും എ ഗ്രൂപ്പിന്റെ നേതാവ് ഉമ്മന്‍ചാണ്ടിയും. ഉമ്മന്‍ചാണ്ടിയുടെ കോട്ടയത്ത് അടക്കം ഗ്രൂപ്പ് നേതൃത്വം നിര്‍ദേശിച്ച ആളുകളെ കൂടാതെ മറ്റ് പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പ്രകടമാണ്.