കോട്ടയം : കോട്ടയം നഗരസഭയിൽ സി.പി.ഐ എം ബി.ജെ.പി കൂട്ടുകെട്ടെന്ന ആരോപണം തള്ളി മന്ത്രി വി.എൻ വാസവൻ. കോട്ടയം ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ പിന്തുണ ലഭിച്ചാൽ രാജിവയ്ക്കും. ബി.ജെ.പിയും എസ്.ഡി.പി.ഐ യുമായും ചേർന്ന് ഒരിടത്തും അധികാരത്തിൽ എത്തില്ലെന്നും മന്ത്രി പറഞ്ഞു.
എസ്.ഡി.പി.ഐ യുമായി സി.പി.എം ഒരിക്കലും ബന്ധമുണ്ടാക്കിയിട്ടില്ല. നേരത്തെ മൂന്ന് തവണ എസ്.ഡി.പി.ഐ പിന്തുണയോടെ സി.പി.ഐ എമ്മിന്റെ ചെയര്‍മാനെ തെരഞ്ഞെടുത്തപ്പോള്‍ ആ നിമിഷം തന്നെ രാജിവെച്ചുപോയ പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. തുടര്‍ന്നും ഇതുതന്നെയാണ് ഇപ്പോഴും പാര്‍ട്ടിയുടെ നിലപാട്.
എസ്.ഡി.പി.ഐ യുമായി ബന്ധം സ്ഥാപിച്ച് ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം നേടാന്‍ സി.പി.ഐ എം നില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിനും പാര്‍ട്ടി തയ്യാറല്ല. നഗരസഭയില്‍ അവിശ്വാസ പ്രമേയം വന്നപ്പോള്‍ അവര്‍ വോട്ടുചെയ്തുവെന്നത് ശരിയാണ്. എന്നാല്‍ അത് ഏതെങ്കിലും തരത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലല്ല. ഭരിക്കാന്‍ എസ്.ഡി.പി.ഐ യുടെ പിന്തുണ സ്വീകരിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. കൂടാതെ കോട്ടയം നഗരസഭാ തെരെഞ്ഞെടുപ്പിൽ സ്വതന്ത്രമായ നിലപാട് സ്വീകരിക്കും. എൽ.ഡി.എഫി നേയും യു.ഡി.ഫി നേയും പിന്തുണയ്ക്കില്ല എന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.