മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതം. കൊല്ലപ്പെട്ട ചിക്ക് ബേക്ക് ഹോട്ടലുടമ സിദ്ദീഖിന്‍റെ (58) മൃതദേഹം കണ്ടെത്താൻ പോലീസ് ഇന്ന് അട്ടപ്പാടി ചുരത്തിലെത്തും. ഹോട്ടലിലെ ജീവനക്കാരനായിരുന്ന 22കാരനായ ഷിബിലിയും പെണ്‍സുഹൃത്ത് 18 വയസ്സുകാരിയായ ഫര്‍ഹാനയുമാണ് പിടിയിലായത്. പ്രതികൾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് കൊലപാതകം നടത്തി മൃതദേഹം ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടലില്‍ പരിശോധന നടക്കും. തിരൂരിലെത്തിച്ച് പ്രതികളെ ചോദ്യംചെയ്യും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക.
സിദ്ദീഖിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകന്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവും യുവതിയും പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ എന്തിന് കൊലപാതകം നടത്തി, മൃതദേഹം ചുരത്തില്‍ ഉപേക്ഷിക്കാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.