കോഴിക്കോട് : മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിക്കുകയും അവരുടെ സ്വര്‍ണം മോഷ്ടിക്കുകയും ചെയ്ത കേസില്‍ പ്രതി സ്വര്‍ണം വിറ്റ കടയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മുക്കം സി.ഐ അടക്കമുള്ളവര്‍ നീരീക്ഷണത്തില്‍ പോയി. സി.ഐ ഉള്‍പ്പെടെ അഞ്ചു പോലീസുകാരാണ് നിരീക്ഷണത്തില്‍ പോയത്.
കഴിഞ്ഞയാഴ്ചായിയിരുന്നു 65 വയസ്സുള്ള സ്ത്രീയെ ജോലിക്ക് പോവുന്നതിനിടെ ഓട്ടോയില്‍ കയറ്റികൊണ്ട് പോയി കെട്ടിയിട്ട് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ കൊണ്ടോട്ടി സ്വദേശിയായ മുജീബീനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് കൊണ്ടുപോവുന്നതിനിടെയാണ് പോലീസ് കൊണ്ടോട്ടിയിലെ ജ്വല്ലറിയില്‍ എത്തിയത്.
ഇതിനോടൊപ്പം കോഴിക്കോട് ഈ മാസം 16 ന് നടന്ന കീം പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലബാര്‍ മെഡിക്കല്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ മണിയൂര്‍ സ്വദേശിയായ കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ പരീക്ഷ എഴുതിയ മറ്റൊരു വിദ്യാര്‍ഥിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ എങ്ങനെയാണ് വിദ്യാര്‍ഥിക്ക് കോവിഡ് വന്നതെന്ന് വ്യക്തമായിട്ടില്ല. ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളുടെ വിവരങ്ങൾ ജില്ലാ ഭരണകൂടം തയ്യാറാക്കി വരികയാണ്.
രോഗവ്യാപന തോത് അനുസരിച്ച് ജില്ലയില്‍ 11 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ഏക ലാര്‍ജ് ക്ലസ്റ്ററായ തൂണേരിയില്‍ മാത്രം രോഗബാധിതര്‍ 74 പേരാണ്. വടകര 50, നാദാപുരം 50, ഏറാമല 35, കല്ലായി 31, മീഞ്ചന്ത 19, ഒളവണ്ണ 45, വില്യാപ്പള്ളി 31, പുതുപ്പാടി 24, ചെക്യാട് 40, വാണിമേല്‍ 26 എന്നിങ്ങനെയാണ് ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള മറ്റ് രോഗബാധിതര്‍.