തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വത്തിന് കീഴില്‍ അഴിച്ചുപണിക്കൊരുങ്ങി കെപിസിസി. പാര്‍ട്ടിയില്‍ ജംബോ കമ്മിറ്റി വേണ്ടെന്ന് ഇന്നുചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തത്വത്തില്‍ ധാരണയായി. ഇക്കാര്യത്തില്‍ നേതാക്കളെല്ലാം ഏകാഭിപ്രായമാണ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിന്റെ പഴയകാല ചരിത്രത്തെ അനുസ്മരിക്കുന്ന രീതിയില്‍ 51 അംഗങ്ങള്‍ അടങ്ങിയ ഭാരവാഹി കമ്മിറ്റി മതിയെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണയായെന്നും സുധാകരന്‍ വ്യക്തമാക്കി. എല്ലാ ഡിസിസികളും പുനഃസംഘടിപ്പിക്കുമെന്നും ഭാരവാഹികളെ തീരുമാനിക്കുന്നത് മെരിറ്റ് അടിസ്ഥാനത്തിലാകുമെന്നും സുധാകരന്‍ നിലപാട് വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റ്, മൂന്ന് വൈസ് പ്രസിഡന്റ്, 15 ജനറല്‍ സെക്രട്ടറി, ഒരു ട്രഷറര്‍ എന്ന നിലയിലാകും പുതിയ കെപിസിസിയിലെ ആകെ ഭാരവാഹികളെന്നും സുധാകരന്‍ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസിയില്‍ സ്ത്രീ, ദളിത് പ്രിതിനിധ്യം ഉറപ്പുവരുത്തും. സ്ത്രീകള്‍ക്കും എസ്.സി/എസ്.ടി വിഭാഗത്തിലെ നേതാക്കന്മാര്‍ക്കും 10 ശതമാനം സംവരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മൂന്ന് അംഗങ്ങള്‍ വീതമുള്ള അഞ്ച് മേഖല കമ്മിറ്റികളെ നിശ്ചയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ അച്ചടക്കരാഹിത്യം ഒരുകാരണവശാലും അനുവദിക്കില്ല. അച്ചടക്കം ഉറപ്പാക്കാന്‍ ജില്ലാ തലത്തില്‍ അച്ചടക്ക സമിതിയും സംസ്ഥാന തലത്തില്‍ അപ്പീല്‍ അച്ചടക്ക സമിതിയും രൂപീകരിക്കാന്‍ തീരുമാനിച്ചതായും സുധാകരന്‍ വിശദീകരിച്ചു.
പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള ഘടകമായി അയല്‍ക്കൂട്ടം കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. 30-50 വീടുകളെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടം കമ്മിറ്റികള്‍ രൂപീകരിക്കും. ഇത് പാര്‍ട്ടി സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുന്നതിന് സഹായിക്കുമെന്നും രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി കെപിസിസി പൊളിറ്റിക്കല്‍ സ്‌കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായും സുധാകരന്‍ വ്യക്തമാക്കി. പുനഃസംഘടനയില്‍ ജംബോകമ്മിറ്റി വേണ്ട എന്നതില്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായതോടെ അംഗങ്ങളുടെ എണ്ണവും രാഷ്ട്രീയകാര്യസമിതിയില്‍ തീരുമാനിക്കും.
എംഎല്‍എമാരും എംപിമാരും ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഒരാള്‍ക്ക് ഒരു പദവി എന്ന രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് വി എം സുധീരന്‍, പിജെ കുര്യന്‍, കെവി തോമസ് അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും കെ മുരളീധരന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് കെ.മുരളീധരന്‍ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ഇന്നു രാവിലെ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ മുരളീധരന് ക്ഷണമുണ്ടായിരുന്നില്ല. ഇതില്‍ പ്രകോപിതനായാണ് അദ്ദേഹം വൈകിട്ട് ചേര്‍ന്ന് യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നത്തെ രാഷ്ട്രീയകാര്യസമിതിയില്‍ പുനഃസംഘടനയാണ് പ്രധാന അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനം ഉണ്ടാകുമെന്നും വി.ഡി.സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. രാഷ്ട്രീയകാര്യസമിതിക്ക് മുന്നോടിയായി കെ.സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ജംബോ കമ്മിറ്റി വേണ്ടെന്ന കാര്യത്തില്‍ ധാരണയായത്. എണ്ണം വര്‍ധിപ്പിക്കണമെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍.
ജംബോ കമ്മിറ്റികളെ തുടച്ചുനീക്കി കെപിസിസി, ഡിസിസി പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുക എന്ന ദുഷ്‌ക്കരമായ ദൗത്യമാണ് കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നിലുള്ളത്. ജംബോ കമ്മറ്റികള്‍ വേണ്ടെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും കടുംവെട്ട് പാടില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.
ഡിസിസികളിലും സമ്പൂര്‍ണ പൊളിച്ചെഴുത്താണ് സുധാകരന്‍ ആഗ്രഹിക്കുന്നത്. താഴേത്തട്ടില്‍ കുടുംബയൂണിറ്റുകള്‍ രൂപീകരിക്കുക എന്ന ആശയവും സുധാകരനുണ്ട്. ഇത്തരം കാര്യങ്ങളും രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്യും. ജംബോ കമ്മിറ്റി ഒഴിവാക്കാന്‍ ഒരാള്‍ക്ക് ഒരു പദവി, ഭാരവാഹികള്‍ക്ക് പ്രായ പരിധി, തെരഞ്ഞെടുപ്പില്‍ തോറ്റവരെ മാറ്റിനിര്‍ത്തല്‍ തുടങ്ങി മാനദണ്ഡങ്ങളും ചര്‍ച്ചയ്ക്ക് വരുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അടുത്ത മാസം 15ന് മുന്‍പ് കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.