തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. ജാതി നോക്കി തീരുമാനമെടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും, കഴിവുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ആയിരുന്നു എംപി പറഞ്ഞത്. ജാതി സമവാക്യങ്ങളുടെ പേരില്‍ തീരുമാനമെടുക്കുന്ന രീതിയിൽ നിന്നും പാർട്ടി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാരമ്പര്യവും പൈതൃകവും പ്രവര്‍ത്തന മികവുമായിരിക്കണം കെ കെപിസിസി അധ്യക്ഷനാകാനുള്ള മാനദണ്ഡമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.
പാര്‍ട്ടി നേതൃത്വം കരുത്തുറ്റതാകണമെങ്കിൽ ജാതി സമവാക്യങ്ങള്‍ അവസാനിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ സാഹചര്യം രൂക്ഷമായതിനാല്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അതിനുശേഷം തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ തന്നെ കെപിസിസി അധ്യക്ഷപദവിയിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തെത്തിയിരുന്നു. ആ ഘട്ടത്തിലും യോഗ്യത നോക്കിയായിരിക്കണം നേതൃമാറ്റം വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.






























