കോഴിക്കോട് : രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും പരസ്യമായി വളരെ മോശമായി അധിക്ഷേപിച്ച വ്യക്തി കെ.എസ് ബ്രിഗേഡെന്ന് കെ.പി അനില്‍കുമാര്‍. കോണ്‍ഗ്രസിന്‍റെ ഉന്നതരായ നേതാക്കളെ പരസ്യമായി തെറി വിളിക്കുന്ന ഒരാളെ പരസ്യമായി കെ.എസ് ബ്രിഗേഡെന്ന് ആദരിക്കുന്ന ആളാണ് കെ.സുധാകരന്‍. അത്തരമൊരാള്‍ക്ക് തന്നോട് അച്ചടക്കത്തേക്കുറിച്ച് പറയന്‍ എന്ത് യോഗ്യതയാണെന്നും അനില്‍ കുമാര്‍ ചോദിക്കുന്നു.
കൂലിക്ക് ആളെ വച്ച് മാന്യമാരെ അപമാനിക്കാന്‍ നേതൃത്വം നല്‍കുന്ന വ്യക്തിയാണ് കെ.സുധാകരന്‍. താലിബാൻ തീവ്രവാദികൾ അഫ്ഗാൻ പിടിച്ചെടുത്തത് പോലെയാണ് സുധാകരൻ കെ.പി.സി.സി പിടിച്ചെടുത്തത്. രൂക്ഷമായ ആരോപണമാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരെ കെ.പി അനില്‍കുമാര്‍ നടത്തിയിട്ടുള്ളത്. കോണ്‍ഗ്രസിന്‍റെ ഭരണഘടന മാറ്റാതെയാണ് പാര്‍ട്ടിയെ സെമി കേഡറാക്കാനുള്ള ശ്രമം നടത്തുന്നതെന്നും അനില്‍കുമാര്‍ ആരോപിക്കുന്നത്.
അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടത്. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടമായി. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യം ഇല്ലാതായി. പുതിയ നേതൃത്വം ആളെ നോക്കി നീതി നടപ്പാക്കുന്നു. നോട്ടീസിന് മറുപടി നല്‍കി 11 ദിവസമായിട്ടും നേതൃത്വം അനങ്ങിയില്ലെന്നും അനില്‍ കുമാര്‍ ആരോപിക്കുന്നു.