തൊടുപുഴ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗൺ ഹൈടെൻഷൻ വൈദ്യുതി ഉപഭോഗമടക്കം ഇല്ലാതാക്കിയതോടെ വൈദ്യുതി ബോര്‍ഡ് കടുത്ത പ്രതിസന്ധിയിൽ. ലോക്ഡൗണില്‍ വ്യവസായ-വാണിജ്യ മേഖല കൂട്ടത്തോടെ നിലച്ചതിനാല്‍ ദിവസവും കോടികളുടെ വരുമാന നഷ്ടമാണ് വൈദ്യുതി വകുപ്പിനുണ്ടാകുന്നത്.
സംസ്ഥാനത്തെ മൊത്തം ഉപഭോക്താക്കളില്‍ 60 ശതമാനവും ഗാര്‍ഹിക മേഖലയിലാണെങ്കിലും മൊത്തം വരുമാനത്തിന്റെ ഏതാണ്ട് 70 ശതമാനം വാണിജ്യ-വ്യവസായ മേഖലയില്‍നിന്നാണ്. കൊടുംചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോഡിലായിരിക്കെയാണ് കോവിഡ് പ്രതിസന്ധിയിലേക്ക് സംസ്ഥാനം വീണത്. പുറമെനിന്ന് കൂടിയ വിലനൽകി വൈദ്യുതി വാങ്ങുകയായിരുന്നു. ഇത് ഒഴിവായതിന്റെ ആശ്വാസമുള്ളപ്പോൾതന്നെയാണ് വരുമാനം 65 ശതമാനത്തിലേക്ക് കൂപ്പുകുത്തി ആഘാതമായത്.
ദിവസേന വൈദ്യുതി ഉപഭോഗത്തില്‍ 1.8 കോടി യൂണിറ്റിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ 19ന് 85.12 ദശലക്ഷം യൂണിറ്റ് വരെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം ജനതകര്‍ഫ്യൂ ദിവസം 69.889 ദശലക്ഷം യൂണിറ്റിലേക്ക് താഴ്ന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇത് 75.1569 എത്തിയെങ്കിലും കേന്ദ്രം സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുത്തനെ കുറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്കനുസരിച്ച് വൈദ്യുതി ഉപഭോഗം 67.37 ദശലക്ഷം യൂണിറ്റായിരുന്നു.