തിരുവനന്തപുരം : കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ് തിരഞ്ഞെടുത്ത 40 ശാഖകളില്‍ പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സിന് അവരുടേതായ പരിശോധനാ രീതികള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് പരിശോധനാ രീതികളെകുറിച്ച് വിശദമായി പ്രതിപാദിച്ചുകൊണ്ടായിരുന്നു മിന്നല്‍ പരിശോധനയെ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത്.
സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തുന്നതാണ് ഇത്തരം പരിശോധനയെന്നും അതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചാല്‍ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം ആ ക്രമക്കേടുകളെ പറ്റി രഹസ്യാന്വേഷണം നടത്തും. റിപ്പോര്‍ട്ട് ശരിയാണ് എന്ന കണ്ടാല്‍ യൂണിറ്റ് മേധാവികള്‍ സോഴ്സ് റിപ്പോര്‍ട്ട് തയ്യാറാക്കും. എന്നിട്ട് ആ റേഞ്ചിന്റെ പോലീസ് സൂപ്രണ്ട് വഴി മിന്നല്‍ പരിശോധന ഉത്തരവ് ലഭിക്കുന്നതിന് വേണ്ടി വിജിലന്‍സ് ആസ്ഥാനത്തേക്ക് അയക്കും. വിജിലന്‍സ് ആസ്ഥാനമാണ് അത് പരിശോധിക്കുക. ആവശ്യമാണെങ്കില്‍ മിന്നല്‍ പരിശോധനയ്ക്ക് തീയതി നിശ്ചയിച്ച് ഉത്തരവ് നല്‍കും ഇതാണ് രീതി. മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റേത് തരത്തിലുള്ള അനുമതിയും തേടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിന്നല്‍ പരിശോധന നടത്തുന്ന വകുപ്പിന് പുറത്തുള്ള വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥനും വിജിലന്‍സ് ഉദ്യോഗസ്ഥനും ചേര്‍ന്ന് ജോയിന്റ് മഹസ്സര്‍ തയ്യാറാക്കും അതില്‍ ഈ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം കണ്ടെത്തിയ കാര്യങ്ങളില്‍ വിജിലന്‍സിന്റെ ഉദ്യോഗസ്ഥന്‍ തുടര്‍പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്ത് സമര്‍പ്പിക്കും. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ പ്രധാനമായും ക്രമക്കേടുകളുടെ വ്യാപ്തി പരിശോധിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരേ ഇന്റേണല്‍ ഓഡിറ്റ്, ഇന്റേണല്‍ വിജിലന്‍സ് എന്‍ക്വയറി, വകുപ്പുതല നടപടി അതെല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം ഇത്രയും കാര്യങ്ങളാണ് ഉണ്ടാകുന്നത്. മിന്നല്‍ പരിശോധന കഴിഞ്ഞ് അവര്‍ നേരിട്ട് നടപടി എടുക്കുകയല്ല മറിച്ച് ശുപാര്‍ശയോടെ സര്‍ക്കാരിന് നല്‍കുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ നടക്കുന്ന ആദ്യ പരിശോധനയല്ല ഇതെന്ന് പറഞ്ഞ മുഖ്യമന്ത്രി 2019-ല്‍ 18 പരിശോധനകള്‍ നടന്നിട്ടുണ്ടെന്നും 2020 ല്‍ കോവിഡ് 19 കാരണം 7 പരിശോധനകളാണ് നടന്നതെന്നും അറിയിച്ചു. കെ.എസ്.എഫ്.ഇയുടെ കാര്യത്തില്‍ ചില പോരായ്മകള്‍ ഉണ്ടെന്ന് അവര്‍ കണ്ടെത്തി. അത് സാമ്പത്തിക നിലയെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായി. ഇതിന്റെ ഭാഗമായി 2020 ഒക്ടോബര്‍ 19-ന് വിജിലന്‍സിന്റെ മലപ്പുറം യൂണിറ്റ് ഡിവൈഎസ്‌പി കണ്ടെത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഒക്ടോബര്‍ 27-ാം തിയതി സോഴ്സ് റിപ്പോര്‍ട്ട് പരിശോധിച്ച് സംസ്ഥാനതല മിന്നല്‍ പരിശോധന നടന്നാല്‍ നന്നായിരിക്കുന്നമെന്ന് കോഴിക്കോട് വടക്കന്‍ മേഖല പോലീസ് സൂപ്രണ്ട് വിജിലന്‍സ് ആസ്ഥാനത്തേക്ക് സോഴ്സ് റിപ്പോര്‍ട്ട് അയച്ചുനല്‍കുകയുമാണ് ഉണ്ടായത്.
രഹസ്യാന്വേഷണം വിഭാഗം ഈ സോഴ്സ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നവംബര്‍ പത്തിന് വിജിലന്‍സ് ഡയറക്ടര്‍ സംസ്ഥാനതല പരിശോധനയ്ക്കായി ഉത്തരവ് നല്‍കുന്നത്. വിജിയലന്‍സ് ഡയറക്ടര്‍ തന്നെയാണ് ഇതിന് ഉത്തരവ് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിന് ശേഷം നവംബര്‍ 27-ന് തിരഞ്ഞെടുത്ത 40 കെ.എസ്.എഫ്.ഇ ശാഖകളില്‍ മിന്നല്‍ പരിശോധന നടത്തുകയാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ നടപടിക്കായി അയച്ചുതരുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ചിട്ടിയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഉദ്യോഗസ്ഥരാണ് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുമായി ബ്രാഞ്ചുകളില്‍ പരിശോധന നടത്താനെത്തിയതെന്ന് ഫിലിപ്പോസ് തോമസ് ആരോപിച്ചു. ചിട്ടിതട്ടിപ്പ് സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് ബ്രാഞ്ചുകളില്‍ കെ.എസ്.എഫ്.ഇ നടത്തിയ ആഭ്യന്തര ഓഡിറ്റില്‍ ഗുരുതരമായ വീഴ്ച കണ്ടെത്താനായില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
ഗൗരവകരമായ വീഴച് ഒരു ബ്രാഞ്ചില്‍ പോലും കണ്ടെത്തിയിട്ടില്ല. ദൈനംദിന ബിസിനസിലുണ്ടാകുന്ന നിസാരമായ ചില രജിസ്റ്ററുകള്‍ പൂര്‍ത്തിയാക്കാത്തത് പോലുള്ള തെറ്റുകളല്ലാതെ ഗൗരവമായ മറ്റൊരു വീഴ്ചയും ഓഡിറ്റില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതല്ലാത്ത എന്തെങ്കിലും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കില്‍ അവരക്കാര്യം അറിയിക്കട്ടെ. ആ സന്ദര്‍ഭത്തില്‍ അതില്‍ പ്രതികരിക്കാമെന്നും ഫിലിപ്പോസ് തോമസ് പറഞ്ഞു.