കൊല്ലം : കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശിയായ ബാബു ആണ് മരിച്ചത്. കെഎസ്ആർടിസി ഗ്യാരേജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾനിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം ആശുപത്രിയിലേക്ക് മാറ്റി. 2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബാബു ഉൾപ്പെടെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ദീർഘകാലം ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന ബാബു കഴിഞ്ഞ മാർച്ചിലാണ് വീണ്ടും സർവീസിൽ തിരിച്ചെത്തിയത്. ഏകദേശം ഒരു വർഷത്തോളം ശമ്പളമില്ലാതെ കഴിഞ്ഞത് ബാബുവിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നുവെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്. ഇതിനൊപ്പം ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
ജോലി സംബന്ധമായ അനിശ്ചിതത്വവും സാമ്പത്തിക ബാധ്യതകളും കുടുംബപ്രശ്നങ്ങളും കാരണം ബാബു കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഈ സാഹചര്യങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




























