തിരുവനന്തപുരം: രോഗിയായ യാത്രക്കാരന് സീറ്റ് നൽകാതിരിക്കുകയും നിശ്ചിത സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത കെ.എസ്.ആർ.ടി.സിക്ക് 30,000 രൂപ പിഴ. മലപ്പുറം തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.,തൃശൂർ ആമ്പല്ലൂരിൽ നിന്ന് കൊളപ്പുറത്തേക്ക് യാത്ര ചെയ്ത സൈനുദ്ദീൻ, താൻ രോഗിയാണെന്നും സീറ്റ് വേണമെന്നും ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ വഴങ്ങിയില്ല. തൃശൂർ എത്തുമ്പോൾ സീറ്റ് കിട്ടുമെന്ന് പറഞ്ഞെങ്കിലും അവിടെ എത്തിയപ്പോൾ റിസർവേഷന്റെ പേരിൽ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയായിരുന്നു. പരാതിക്കാരന് ഇറങ്ങേണ്ടിയിരുന്ന കക്കാട് സ്റ്റോപ്പിൽ ബസ് നിർത്തിയില്ല. സർവീസ് റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെ ബസ് പോയതിനാൽ കിലോമീറ്ററുകൾ അകലെയുള്ള കൂരിയാട് ഇറങ്ങേണ്ടി വന്നു.
യാത്രക്കാരന് അർഹമായ സേവനം നൽകുന്നതിൽ കെ.എസ്.ആർ.ടി.സിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് കമ്മീഷൻ നിരീക്ഷിച്ചു. .25,000 രൂപ നഷ്ടപരിഹാരവും 5,000/ രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും വീഴ്ച വരുത്തിയാൽ 9 ശതമാനം പലിശ സഹിതം നൽകേണ്ടി വരും. കെ. മോഹൻദാസ് പ്രസിഡന്റ്, പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്.





























