തിരുവനന്തപുരം : കാലാവധി തികയാത്ത കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ആക്രിയാക്കുവാനുള്ള നീക്കം ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ തടഞ്ഞു. ആയുസ്സെത്താത്ത ആനവണ്ടികളെ നല്ലൊരു തുക കമ്മീഷന്‍ ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി ആക്രിക്കച്ചവടക്കാര്‍ക്ക് പൊളിച്ചു വില്‍ക്കുന്നതിനെക്കുറിച്ച് പത്തനംതിട്ട മീഡിയ സ്‌പെഷ്യല്‍ സ്റ്റോറി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടായത്.
കെഎസ്‌ആര്‍ടിസിയില്‍ 9 മുതല്‍ 14 വര്‍ഷം വരെ പഴക്കമുള്ള ബസുകളാണ് ആക്രി വിലയ്ക്കു വില്‍ക്കാനൊരുങ്ങിയത്. ബസുകളുടെ സാങ്കേതിക പോരായ്മകള്‍ സംബന്ധിച്ചു വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയ ശേഷം മാത്രം ഇവ വിറ്റഴിച്ചാല്‍ മതിയെന്നു മന്ത്രി ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു. പോരായ്മകള്‍ പരിഹരിച്ചു നിരത്തിലിറക്കാവുന്ന ബസുകള്‍ അപ്രകാരം ഉപയോഗിക്കണമെന്നും അല്ലാത്തവ വിറ്റഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ മികച്ച വില നേടാന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കെഎസ്‌ആര്‍ടിസി സാങ്കേതികവിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍, മെയിന്റന്‍സ് ആന്‍ഡ് വര്‍ക്‌സ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഫിനാന്‍സ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. എംഡി സ്ഥലത്ത് ഇല്ലായതിരുന്നതിനാല്‍ പങ്കെടുത്തില്ല. തന്റെ ഓഫിസ് അറിയാതെ വില്‍പന സംബന്ധിച്ച നടപടികള്‍ക്കായി അനുമതി തേടിയതിലുള്ള അതൃപ്തിയും ഉദ്യോഗസ്ഥരോടു മന്ത്രി പങ്കുവെച്ചു.
ഉപയോഗശൂന്യമായ 214 ബസുകള്‍ ആക്രിവിലയ്ക്കു വില്‍ക്കാനാണു കെഎസ്‌ആര്‍ടിസിയിലെ സാങ്കേതിക വിഭാഗം അനുമതി തേടിയത്. ഉപയോഗിക്കാത്ത ബസുകള്‍ക്ക് ഇന്‍ഷുറന്‍സ് ഇനത്തില്‍ മാത്രം 4 ലക്ഷം രൂപ ചെലവഴിക്കുന്നതായി ഫിനാന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് ഇവ ആക്രി വിലയ്ക്കു വില്‍ക്കാമെന്നു സാങ്കേതിക വിഭാഗം തുടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ആക്രി വിലയ്ക്കു വിറ്റാല്‍ ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാകും ലഭിക്കുക.
മോട്ടോര്‍വാഹന നിയമ പ്രകാരം 20 വര്‍ഷം വരെ ബസുകള്‍ ഉപയോഗിക്കാം. സ്വകാര്യ ബസ് ഉടമകളുടെ നിവേദനത്തെ തുടര്‍ന്നാണു ബസുകളുടെ ആയുസ് 15ല്‍ നിന്ന് 20 വര്‍ഷമായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുടര്‍ന്നു സ്വകാര്യ ഉടമകള്‍ ഇത്തരം രണ്ടായിരത്തില്‍പരം ബസുകള്‍ നിരത്തിലിറക്കി. എന്നാല്‍ ആവശ്യത്തിനു ബസുകളില്ലാതെ ട്രിപ്പുകള്‍ വെട്ടിക്കുറയ്ക്കുമ്പോഴാണു 10 വര്‍ഷം കൂടി ഉപയോഗിക്കാന്‍ കഴിയുന്ന ബസുകള്‍ ഒഴിവാക്കാനുള്ള കെഎസ്‌ആര്‍ടിസി നീക്കം നടന്നത