തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിലും ഇനി മുതൽ സീറ്റ് റിസർവേഷന് സൗകര്യം. സ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. റിസർവേഷൻ ആവശ്യമുള്ള യാത്രക്കാർക്ക് ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൺ ടിക്കറ്റുകൾ കണ്ടക്ടർമാരിൽ നിന്ന് വാങ്ങാം. ഓർഡിനറി സർവീസുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരൻമാർ, വനിതകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് രാവിലെയുള്ള യാത്രകളിൽ സീറ്റുകൾ ലഭിക്കുമെങ്കിലും മടക്കയാത്രയിൽ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി.
രാവിലെയുള്ള ട്രിപ്പുകളിൽ യാത്ര ചെയ്യുന്നവർ വൈകുന്നേരങ്ങളിൽ തിരിച്ചുള്ള ബസുകളിൽ സീറ്റുകൾ ഉറപ്പാക്കുന്നതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടർമാരിൽ നിന്ന് കൂപ്പണുകൾ വാങ്ങി റിസർവ് ചെയ്യാം. 5 രൂപയാണ് കൂപ്പൺ വില. ഒരു ദിവസം ഒരു ബസിൽ 30ൽ കൂടുതൽ കൂപ്പണുകൾ നൽകില്ല. ശേഷിക്കുന്ന സീറ്റുകൾ റിസർവേഷൻ കൂപ്പണില്ലാത്ത യാത്രക്കാർക്കായി മാറ്റിവെക്കും. റിസർവേഷൻ കൂപ്പണുള്ള യാത്രക്കാർക്ക് ബസിൽ കയറുന്നതിനുള്ള മുൻഗണന കണ്ടക്ടർമാർ ഉറപ്പാക്കും. ഒരേ ബസിലെ മുഴുവൻ സീറ്റുകളും മുൻഗണനാ കൂപ്പൺപ്രകാരം യാത്രക്കാർ ആവശ്യപ്പെട്ടാൽ ആ ഷെഡ്യൂളിൽ അതേ റൂട്ടിൽ പകരം മറ്റൊരു ബസ് കൂടി സർവീസ് നടത്തും. മുൻഗണന കൂപ്പണുകളിൽ തീയതി, സീറ്റ് നമ്പർ, പുറപ്പെടുന്ന സമയം, ബസ് പുറപ്പെടുന്ന സ്ഥലം എന്നിവ ഉൾപ്പെടെ രേഖപ്പെടുത്തിയിക്കും. സ്ഥിരം യാത്രക്കാരെ കെഎസ്ആർടിസി സർവീസുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു.