കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ് പോര്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലിയും എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അമര്‍ മിഷാല്‍ പല്ലച്ചിയും രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരുടെയും വിമര്‍ശനം.കാമ്പും കരുത്തും ഉള്ള രാഷ്ട്രീയ വിമര്‍ശനം നടത്തിയിരുന്ന മഹത്തായ പാരമ്പര്യം പേറുന്ന ഒരു പ്രസ്ഥാനത്തെ ‘ചിലര്‍’ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് കാണുമ്പോള്‍ നാവുയര്‍ത്താതിരിക്കാന്‍ സാധ്യമല്ലെന്ന് മുബാസ് കുറിച്ചു. വി ഡി അനുകൂല ഗ്രൂപ്പ് ആണ് മുബാസ്. ഇപ്പോഴത്തെ ആശങ്ക ചില മോഹഭംഗങ്ങളില്‍ നിന്ന് ഉദിച്ചതാണെന്നും അരിയാഹാരം കഴിയുന്നവര്‍ക്കിത് മനസ്സിലാകുമെന്നും മുബാസ് കൂട്ടിച്ചേര്‍ത്തു.
‘ഇത്തരത്തില്‍ ഗൗരവമായ ഒരു വിഷയത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെങ്കില്‍ പൊതുപരിപാടി നടക്കുന്നിടത്ത് സകല മാധ്യമങ്ങളെയും സാക്ഷ്യം നിര്‍ത്തി മുന്നില്‍ ചെന്ന് നില്‍ക്കുകയല്ല വേണ്ടത്.കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഭരണമല്ല ഇന്ന് കേരളത്തില്‍. ഏതൊരു സാധാരണക്കാരനും കാണാനും ആശങ്കകള്‍ അറിയിക്കാനും അവസരമുള്ള ഒരു മുഖ്യമന്ത്രിയാണ് കസേരയില്‍. അങ്ങനെയുള്ള ഒരാളെ കാണാന്‍ ബോധപൂര്‍വ്വം ഇത്തരമൊരു അവസരം തെരഞ്ഞെടുത്തതിലൂടെ ഒരു കാര്യം കൂടി വ്യക്തമാണ്. സംഘടനയോ പ്രവര്‍ത്തകരോ പ്രവര്‍ത്തക വികാരമോ പ്രശ്‌നപരിഹാരമോ ഒന്നുമല്ല പ്രഥമപരിഗണനകള്‍. വ്യക്തി താല്‍പര്യങ്ങള്‍ക്കും അനാവശ്യ മാധ്യമ ശ്രദ്ധക്കും വേണ്ടി മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ഇരുട്ടില്‍ നിര്‍ത്തുക. അത്രമാത്രം. പക്ഷേ അത് കേരളത്തിലെ മുഴുവന്‍ കെ.എസ്.യൂ പ്രവര്‍ത്തകരുടേയും ചിലവില്‍ വേണ്ട. ഈ പതാക അത്തരം ഗൂഢ ലക്ഷ്യങ്ങള്‍ക്ക് തണലൊരുക്കില്ല’, മുബാസ് ഓടക്കാലി കുറിച്ചു.
തേവര കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ കാലഘട്ടത്തില്‍ എസ്എഫ്‌ഐ അനുഭാവിയായ അലോഷ്യസ് സേവിയറിനെ പിന്നീട് കെഎസ്‌യു ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും ആക്കിയ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നുപറഞ്ഞുകൊണ്ടാണ് അമര്‍ മിഷാല്‍ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.യോജിപ്പും വിയോജിപ്പും നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെ ബഹുസ്വരതയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അതൊക്കെ കൃത്യമായി പറയുവാന്‍ പാര്‍ട്ടി വേദികള്‍ ഉണ്ടെന്നും അമര്‍ ഓര്‍മിപ്പിച്ചു. എന്നിട്ടും കെഎസ്യു പ്രസിഡന്റും മറ്റു ചിലരും പരസ്യ പ്രതികരണത്തിന് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് സംഘടനയുടെ സ്വതന്ത്ര നിലപാട് പറയാന്‍ തന്നെയാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യം വെച്ചാണോ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്തുവാന്‍ കഴിയില്ലെന്നും അമര്‍ ഷാല്‍ പറഞ്ഞു.
‘പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ കാലയളവില്‍ എസ്എഫ്‌ഐ ആയിരുന്നു അല്ലെങ്കില്‍ എബിവിപി ആയിരുന്നു എന്നതാണല്ലോ വിവാദം. വിദ്യാഭ്യാസ കാലഘട്ടങ്ങള്‍ കഴിഞ്ഞ് കോണ്‍ഗ്രസ് രാഷ്ട്രീയത്തോടും കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകരുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടന ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസില്‍ വര്‍ഷങ്ങളായി അംഗത്വമുള്ളവരെ നിയമിച്ചതില്‍ എന്താണ് തെറ്റ്? കോളേജ് പഠനകാലത്ത് എസ്എഫ്‌ഐ-എബിവിപി പോലുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചവര്‍ ഈ സംഘടനയുടെ ഭാഗമാകുമ്പോള്‍ പടിയടച്ച് പിണ്ഡം വെക്കുക എന്നുള്ളതല്ല കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ ഉന്നത പദവികള്‍ അലങ്കരിച്ചവരെയും, ബിജെപിയുടെ ഉന്നത സ്ഥാനത്തിരുന്നവരെയും കോണ്‍ഗ്രസ് പാര്‍ട്ടിയോടൊപ്പം ചേര്‍ത്തുനിര്‍ത്തിയതാണ് നാം കണ്ടത്. അവരെയെല്ലാം നിയമസഭയില്‍ നിര്‍ത്തി ജയിപ്പിച്ച പാരമ്പര്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്’, അമര്‍ കുറിച്ചു. ഇന്നലെകളില്‍ അവര്‍ എന്തായിരുന്നു എന്നതിലല്ല കാര്യമെന്നും ഇന്ന് അവര്‍ ഏത് രാഷ്ട്രീയത്തോടൊപ്പമാണ് ഉള്ളതെന്നാണ് നോക്കേണ്ടതെന്നും അമര്‍ മിഷാല്‍ കൂട്ടിച്ചേര്‍ത്തു.































