കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിൻ്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണ്. വർഷങ്ങളായി ഈ വൈദ്യുതി ലൈൻ സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് കിടക്കുന്നതെന്നും ലൈൻകമ്പി മാറ്റുന്നതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പൂർവ്വ വിദ്യാർത്ഥികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മിഥുൻ്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശ്ശന നിയമ നടപടികൾ സ്വീകരിക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂൾ മാനേജ്മെന്റ് അപേക്ഷ നൽകിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. നേരത്തെ കെഎസ്ഇബിക്ക് വിവരം നൽകിയിരുന്നുവെന്നാണ് സ്കൂൾ മാനേജ്മെൻറും പറയുന്നുണ്ട്. പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസ്സരം നൽകാൻ പാടില്ല. നവകേരളത്തെ പറ്റി വാതോരാതെ സംസാരിക്കുന്ന സർക്കാർ കേരളത്തിലെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെ പറ്റിയും, വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും പരിശോധിച്ച് പരിഹാരം കാണുകയാണ് ചെയ്യേണ്ടതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.






























