കണ്ണൂർ : സർവകലാശാല ലിറ്ററേച്ചർ ഫെസ്റ്റിവൽ കെ.എസ്.യു ബഹിഷ്കരിക്കും. കണ്ണൂർ ഐ.ടി.ഐ യിൽ ഇന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കണ്ണൂർ തോട്ടട ഐടിഐയിലാണ് എസ്എഫ് ഐയും കെ.എസ്.യുവും തമ്മിൽ ഏറ്റുമുട്ടിയത്. കെഎസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന് ക്രൂര മർദനമേറ്റു. പൊലീസ് ലാത്തി വീശി. ക്യാമ്പസിൽ കെഎസ്‌യുവിന്റെ കൊടി കെട്ടുന്നതിന് ചൊല്ലിയാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു വെള്ളിയാഴ്ച്ച സർവ്വകക്ഷി യോഗം വിളിക്കുമെന്ന് പോലീസ് അറിയിച്ചു.
എസ് എഫ് ഐ യുടെ ശക്തികേന്ദ്രമായ തോട്ടട ഐടിഐയിൽ മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായാണ് കെ എസ് യു യൂണിറ്റ് രൂപീകരിക്കുന്നത്. കഴിഞ്ഞദിവസം ക്യാമ്പസിൽ കെഎസ്‌യു ഉയർത്തിയ കൊടി എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഇന്നുച്ചയോടെ ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർ വീണ്ടും കൊടികെട്ടി. തുടർന്ന് പോലീസ് സാന്നിധ്യത്തിൽ ജില്ലാ നേതാക്കൾ അടക്കമുള്ള കെഎസ്‌യു പ്രിൻസിപ്പലിനെ കാണാൻ നീങ്ങി. സംഘത്തെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ഇതിനിടെ ക്യാമ്പസിൽ സ്ഥാപിച്ച കെഎസ്‌യുവിന്റെ കൊടി എസ്എഫ്ഐ പ്രവർത്തകൻ പിഴുതെടുത്തു. തുടർന്ന് സംഘർഷത്തിലേക്ക് വഴിവെച്ചു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനെ ഒരു സംഘം എസ്എഫ്ഐ വളഞ്ഞുവച്ച മർദിച്ചു. നിലത്തിട്ട് ചവിട്ടി. ക്യാമ്പസിൽ പോലീസ് സാന്നിധ്യം ഉണ്ടായിരിക്കവേയാണ് അതിക്രമം. അധ്യാപകരും അനധ്യാപകരും ദൃസാക്ഷികൾ. ഗുരുതരമായി പരിക്കേറ്റ റിബിനെ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി.





























