കോഴിക്കോട്: ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ സി.പി.എമ്മിനെ പരിഹസിച്ച മുസ്ലീം ലീഗ് നേതാവ് പി.കെ. ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കെ.ടി. ജലീല്‍. മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി. മൊയ്തീൻ, മുതിർന്ന നേതാവ് എം.കെ. കണ്ണൻ, തൃശൂർ കോർപറേഷൻ കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, വർഗീസ് കണ്ടൻകുളത്തി എന്നീ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ശരത്തിന്‍റെ ശബ്ദരേഖയിലുള്ളത്. കപ്പലണ്ടി വിറ്റുനടന്ന കണ്ണന്‍ കോടിപതിയാണെന്നും എ.സി. മൊയ്തീന്റെ ഇടപാടുകള്‍ അപ്പര്‍ക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.
പിന്നാലെയാണ് സി.പി.എമ്മിനെ പരിഹസിച്ച് ഫിറോസ് പോസ്റ്റിട്ടത്. ‘കപ്പലണ്ടി വിറ്റ് നടന്നാമതിയായിരുന്നു’ എന്നായിരുന്നു ഫിറോസിന്‍റെ പരിഹാസം. ഇതിനാണ് ജലീൽ മറുപടി നൽകിയത്. ‘എന്തിനാ കപ്പലണ്ടി വിൽക്കുന്നത്? സാക്ഷാൽ പൊരിച്ച കോഴിയല്ലേ ഇപ്പോൾ വിറ്റ് കൊണ്ടിരിക്കുന്നത്? ഫണ്ട് മുക്കിയ പണം കൊണ്ട് \”മൊതലാളി\” ആകുന്നതിലും എത്രയോ ഭേദം കടല വിറ്റ് നടക്കൽ തന്നെയായിരുന്നു’ – ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഫിറോസ് ഉത്തരം പറയേണ്ട 15 ചോദ്യങ്ങളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.






























