തിരുവനന്തപുരം : ലോകായുക്തയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഉന്നതവിദ്യാഭ്യസ മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീല്‍. മഹാത്മാഗാന്ധിയുടെ കയ്യില്‍ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യില്‍ കിട്ടിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നതെന്ന് ജലീല്‍ ആരോപിക്കുന്നു. തക്കപ്രതിഫലം കിട്ടിയാല്‍ എന്ത് കടും കൈയും ആര്‍ക്കു വേണ്ടിയും ചെയ്യുമെന്നും ജലീല്‍ വിമര്‍ശിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ ഉന്നം വച്ചാണ് ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
“മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിതസമ്പാദ്യമോ കണ്ടെത്താന്‍ കഴിയാതെ പത്തി മടക്കി പിന്‍വാങ്ങിയപ്പോഴാണ് പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് പുതിയ “കത്തി” കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച “മാന്യനെ” ഇപ്പോള്‍ ഇരിക്കുന്ന പദവിയില്‍ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കരിനെ അസ്ഥിരപ്പെടുത്താനാണ് യുഡിഎഫ് നേതാക്കളുടെ പടപ്പുറപ്പാട്,” ജലീല്‍ പറഞ്ഞു. “2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബര്‍ 14 ന് വൈസ് ചാന്‍സലര്‍ പദവി സഹോദര ഭാര്യ ഏറ്റതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാന്‍ കടകളില്‍ പോലും കിട്ടും. “ജാഗരൂഗരായ” കേരളത്തിലെ മാധ്യമങ്ങള്‍ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാന്‍ പോകുന്നില്ല. “പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍” എന്നല്ലേ പ്രമാണം,” ജലീല്‍ കൂട്ടിച്ചേര്‍ത്തു.