ന്യൂഡല്‍ഹി : ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് പങ്കില്ലെന്ന് സിബിഐ കോടതി. ദില്ലിയിലെ സിബിഐ കോടതിയുടേതാണ് തീരുമാനം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 2017 ല്‍ ബലാത്സംഗം ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സെന്‍ഗാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണുള്ളത്.
2019ല്‍ പീഡനത്തിനിരയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ട് പെൺകുട്ടിയുടെ രണ്ട് പിതൃ സഹോദരിമാർ കൊല്ലപ്പെട്ടിരുന്നു. റായ് ബറേലിയില്‍ വെച്ചാണ് പെണ്‍കുട്ടിയും വക്കീലും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ അമിത വേഗതത്തിലെത്തിയ ട്രക്ക് ഇടിച്ചത് . വക്കീലിന് ഈ അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഈ വാഹനാപകടത്തില്‍ സെന്‍ഗാര്‍ പങ്കാളിയായി ഗൂഡാലോചന നടന്നിട്ടുണ്ടെന്ന വാദമാണ് സിബിഐ കോടതി തള്ളിയത്.
സിബിഐയുടെ അന്വേഷണത്തിലെ കൃത്യതയെ സംശയിക്കാനുള്ള ഒരു സാഹചര്യവുമില്ലെന്ന് വിശദമാക്കിയാണ് കോടതി വിധി. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയതിന് ട്രക്ക് ഡ്രൈവര്‍ക്കെതിരെയുള്ള കുറ്റം നിലനില്‍ക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപ് സെംഗാർ തട്ടിക്കൊണ്ടുപോകുന്നത് 2017-ലാണ്.
ഉത്തർപ്രദേശിലെ ബംഗർമാവ് എന്ന മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയായിരുന്നു കുൽദീപ് സിംഗ് സെംഗാർ. ബലാത്സംഗ പരാതി ഉയർന്നപ്പോൾ എംഎൽഎയ്ക്ക് എതിരെ നടപടി എടുക്കാതിരുന്ന ബിജെപി പെൺകുട്ടി വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായതോടെ എംഎൽഎയെ സസ്പെൻഡ് ചെയ്തിരുന്നു.