കൊല്ലം : കുണ്ടറ പീഡന കേസില്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പെണ്‍കുട്ടി. സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. മന്ത്രി എ.കെ ശശീന്ദ്രനെ താനോ കുടുംബമോ കുടുക്കിയിട്ടില്ല. മന്ത്രി ഇങ്ങോട്ട് വരികയാണ് ചെയ്തത്. അതേസമയം കേസിലെ മുഖ്യപ്രതിയും എന്‍.സി.പി നിര്‍വാഹക സമിതി അംഗവുമായ ജെ.പത്മാകരന്‍റെ അറസ്റ്റ് ഇന്നുണ്ടായേക്കും.
പത്മാകരന് എതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു. സമൂഹ മാധ്യമത്തില്‍ കൂടി അപമാനിക്കാന്‍ തുനിഞ്ഞതോടെയാണ് നേരത്തെ നേരിട്ട പീഡന ശ്രമത്തിലും പരാതി കൊടുക്കാന്‍ തയ്യാറായത്. മന്ത്രി എ.കെ ശശീന്ദ്രന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടി തെറ്റാണ്. ഉചിതമായ നടപടി മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടാകുമെന്ന് കരുതുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പത്മാകരനും സഹായി രാജീവിനും എതിരെ കുണ്ടറ പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പത്മാകരന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. പത്മകരന് അനുകൂലമായ നിലപാടാണ് എന്‍.സി.പി. ജില്ലാ നേതൃത്വം കൈക്കൊണ്ടിട്ടുള്ളത്
യുവതിയെയും കുടുംബത്തെയും തള്ളി എന്‍.സി.പി ജില്ലാഘടകം
ആരോപണം അടിസ്ഥാനരഹിതമെന്ന് എന്‍.സി.പി ജില്ലാ പ്രസിഡന്‍റെ കെ.ധര്‍മ്മരാജന്‍ പറഞ്ഞു. പരാതിയില്‍ പറയുന്നതു പോലെ ഒരു തെറ്റ് ജി.പത്മാകരന്‍ ചെയ്യില്ല. മന്ത്രിയെ ന്യായീകരിക്കുന്ന നിലപാടും ജില്ലാ ഘടകം സ്വീകരിച്ചു. പാര്‍ട്ടിയിലെ രണ്ട് നേതാക്കള്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാന്‍ മന്ത്രി ഇടപെട്ടതില്‍ തെറ്റില്ല. നിലവിലെ സംഭവവികാസങ്ങളില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ജില്ലാ പ്രസിഡന്‍റ് പറഞ്ഞു.
എ.കെ ശശീന്ദ്രന്‍റെ രാജിയാവശ്യപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രതിഷേധങ്ങള്‍ ഇന്നും തുടരും.
പീഡനപരാതി ഒതുക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടലെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു വിവാദം. എന്‍.സി.പി സംസ്ഥാന നേതാവ് ജി.പത്മാകരന് എതിരായ പീഡനപരാതി ഒതുക്കാനാണ് മന്ത്രി പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചത്. പരാതി നല്ല നിലയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് പറയുന്നതിന്റെ ശബ്ദസംഭാഷണം പുറത്തുവന്നിരുന്നു. ഫോണ്‍ വിളിക്ക് പുറമെയും മന്ത്രിയുടെ ഇടപെടലുണ്ടായെന്നും പത്മാകരന് മന്ത്രിയില്‍ വലിയ സ്വാധീനമുണ്ടെന്നും പരാതിക്കാരിയും പിതാവും പ്രതികരിച്ചു.
എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജി.പത്മാകരന്‍ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വച്ച് കയ്യില്‍ കയറി പിടിച്ചെന്നാണ് യുവതിയുടെ ആരോപണം. ഈ പരാതി ഒതുക്കാനായിരുന്നു മന്ത്രിയുടെ ഇടപെടല്‍. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് നല്ല നിലയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. ഫോണ്‍ വിളിക്ക് പുറമെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രിയുടെ ഇടപെടലുണ്ടായെന്ന് പരാതിക്കാരി പറയുന്നു.
എന്‍.സി.പി കുടുംബത്തിലെ അംഗമായ യുവതി തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കുണ്ടറയില്‍ മത്സരിച്ചതിന്റെ വൈരാഗ്യത്തില്‍ ജി.പത്മാകരന്‍ അപമാനിച്ചെന്നാണ് കുടുംബം പറയുന്നത്. രാഷ്ട്രീയ സ്വാധീനമുള്ള ആളായതിനാല്‍ ഇതുവരെ സംഭവം പുറത്ത് പറഞ്ഞില്ല. എന്നാല്‍ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചപ്പോഴാണ് അപമര്യാദയായി പെരുമാറിയതുള്‍പ്പെടെ പരാതിയായി നല്‍കാന്‍ തീരുമാനിച്ചത്. ജൂണ്‍ 28ന് കൊല്ലം എന്‍.സി.പിയുടെ വാട്സാപ്പ് ഗ്രൂപ്പ് വഴി യുവതിയെ അധിക്ഷേപിച്ചുള്ള പോസ്റ്റുകളും വന്നു. തുടര്‍ന്ന് കുടുംബം പരാതിയുമായി കുണ്ടറ പോലീസിനെ സമീപിച്ചു. ഇതിനിടെയാണ് മന്ത്രിയുടെ വിളിയെത്തിയത്.
മന്ത്രിയുടെ ശബ്ദസംഭാഷണം പുറത്തുവന്നതിന് പിന്നാലെ യുവതിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. കുണ്ടറയിലെ വീട്ടിലെത്തിയാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. എന്‍.സി.പി നേതാവിനെതിരായ പരാതി ലഭിച്ച് ഒരു മാസം ആകാറായിട്ടും ഇന്നലെ വരെ പൊലീസ് നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നായിരുന്നു ആരോപണം.