വയനാട്: കുറുക്കന്‍ മൂലയില്‍ ഭീതിപരത്തുന്ന കടുവയുടെ ചിത്രം പുറത്ത് വന്നു. കാട്ടിനുള്ളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കടുവയുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും പന്നിയെയും കുടുക്കാന്‍ മനുഷ്യര്‍ ഒരുക്കിയ കുടുക്കില്‍ പെട്ടാണ് കടുവയ്ക്ക് ആഴത്തില്‍ മുറിവേറ്റതെന്ന് കരുതുന്നു. കഴുത്തില്‍ ആഴത്തിലേറ്റ മുറിവ് ചിത്രത്തില്‍ കാണാനാകും. ഒരുമാസത്തോളമായി കടുവശല്യത്തില്‍ വലയുകയാണ് കുറുക്കന്മൂലയിലെ ജനങ്ങള്‍. നാട്ടുകാര്‍ ഹൈവെ ഉപരോധവും വനംവകുപ്പ് ഓഫീസ് ഉപരോധവും നടത്തിയിരുന്നു. കടുവയെ പിടികൂടാനായി അഞ്ചിടത്തായി കൂടും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ കടുവയെ പിടികൂടാനായിട്ടില്ല. ഈ സാഹചര്യത്തില്‍ കുങ്കി ആനയെയും എത്തിച്ചുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയും കടുവ ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. കടുവയെ മയക്കുവെടി വെയ്ക്കാന്‍ വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ 16 ദിവസങ്ങളായി 15 വളര്‍ത്ത് മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. ചൊവ്വാഴ്ച മുതല്‍ 2 കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നത്. പ്രദേശത്ത് നാലു ചതുരശ്ര കിലോമീറ്റര്‍ മീറ്റര്‍ വിസ്തൃതിയുള്ള ഒളിയോട്ട്, ഒണ്ടയങ്ങടി റിസര്‍വ് വനങ്ങള്‍ ഉണ്ട്. കടുവ ഇവിടെ ഉണ്ടാകുമെന്ന് വിശ്വാസത്തിലാണ് തിരച്ചില്‍ സംഘങ്ങൾ. പകല്‍ വെളിച്ചത്തില്‍ കണ്ടെത്തിയാല്‍ മയക്കു വെടിവച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. കുറുക്കന്മൂലയിലും, പരിസര പ്രദേശങ്ങളിലും രാവിലെ പാല്‍ അളക്കുന്ന സമയത്തും കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും പോലീസിന്റെയും വനംവകുപ്പിന്റെയും പ്രത്യേക സ്വകാഡ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിന് സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. കടുവ ഭീതിയുടെ പശ്ചാത്തലത്തില്‍ മാനന്തവാടിയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.