തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാനില്‍ നിര്‍മിക്കുന്ന രണ്ട് തുരങ്ക പാതകളിലൊന്നിന്റെ നിര്‍മാണം ഈമാസം 31നകം പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി ഹൈക്കോടതിയില്‍ ഉറപ്പ് നല്കി. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് കരാര്‍ കമ്പനിയുടെ അഭിഭാഷകന് ഇക്കാര്യം അറിയിച്ചത്.
കമ്പനിയുടെ ഉറപ്പ് നടപ്പാകുന്ന പക്ഷം പണി കഴിഞ്ഞാലുടന്‍ ഒരു തുരങ്കപാത ദേശീയപാത അതോറിറ്റിക്ക് കൈമാറും. പിന്നീട് ദേശീയപാത അതോറിറ്റിയുടെയും കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ തുടങ്ങിയ സുരക്ഷ വിഭാഗങ്ങളുടെയും പരിശോധന നടക്കും. തുടര്‍ന്ന് ഏപ്രില്‍ 10ഓടെ ഒരു തുരങ്കപാത തുറക്കാനാവുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.
ഹൈക്കോടതി കേസ് അടുത്തമാസം എട്ടിന് പരിഗണിക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്. ചീഫ് വിപ്പ് കെ. രാജന്റെയും ദീര്‍ഘകാലമായി ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യവഹാരം നടത്തുന്ന കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന്റെയും ഹർജികളിലാണ് കോടതി കരാര്‍ കമ്പനിയുടെ നിലപാട് തേടുന്നത്.