കുവൈത്ത് സിറ്റി: 58 സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനൊരുങ്ങി കുവൈത്ത് എയർവേസ്. ജൂൺ മുതൽ സെപ്റ്റംബർ വരെ ഉയർന്ന ഡിമാൻഡ് പ്രതീക്ഷിക്കുന്നതിനാൽ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയാണ് ഷെഡ്യൂൾ. പുതിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്തുമെന്ന് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഫഖാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. മോസ്കോയിലേക്ക് ജൂൺ ആറുമുതൽ ആഴ്ചയിൽ നാല് സർവീസ് നടത്തും. ജൂലൈ ഒന്നുമുതൽ ആഴ്ചയിൽ മൂന്ന് സർവീസുള്ള അലക്സാൻട്രിയയും ജൂലൈ രണ്ടുമുതൽ ആഴ്ചയിൽ രണ്ട് സർവീസുള്ള ലക്സറും വേനൽക്കാലത്തെ പുതിയ ലക്ഷ്യസ്ഥാനങ്ങളാണ്. അന്റാലിയ, ബോഡ്രം സർവീസുകൾ ജൂൺ രണ്ടിന് ആരംഭിക്കും. ജൂൺ ഒന്നിനാണ് ട്രബ്സൺ സർവീസ് ആരംഭിക്കുന്നത്. ജൂൺ രണ്ടുമുതൽ സലാല സർവീസ് ആഴ്ചയിൽ നാലായി വർധിപ്പിക്കും.
അതേസമയം, ജൂൺ ഒന്നുമുതൽ വിയന്നയിലേക്ക് ആഴ്ചയിൽ നാല് സർവീസും ജൂൺ ഒന്നുമുതൽ ക്വലാലംപൂരിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസും നടത്തും. യൂറോപ്പിലേക്ക് യാത്രക്കാർ വർധിക്കുന്നത് പരിഗണിച്ച് കൂടുതൽ വലിയ വിമാനങ്ങൾ വിന്യസിക്കും. സർവീസ് മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം.