തിരുവനന്തപുരം: കുവൈത്തിലെ ദുരന്തത്തിൽ മരിച്ച പ്രിയപ്പെട്ടവർക്ക് കേരളം കണ്ണീരോടെ വിട നൽകി. തൃശൂർ സ്വദേശി ബിനോയ് തോമസ്, കൊല്ലം സ്വദേശി സുമേഷ്, തിരൂർ സ്വദേശി നൂഹ്, പത്തനംതിട്ട സ്വദേശി മുരളീധരൻ. കൊല്ലം സ്വദേശി ഷമീർ, മലപ്പുറം സ്വദേശി ബാഹുലേയൻ, നെടുമങ്ങാട് സ്വദേശി അരുൺ ബാബു, ഇടവ സ്വദേശി ശ്രീജേഷ്, കണ്ണൂർ സ്വദേശി വിശ്വാസ് കൃഷ്ണൻ, പയ്യന്നൂർ സ്വദേശി നിതിൻ, ചെർക്കള സ്വദേശി രജ്ഞിത്. കേളു എന്നിവരുടെ സംസ്കാരം പൂർത്തിയായി. 24 മലയാളികളടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി ഇന്ന് രാവിലെയാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനം നെടുമ്പാശ്ശേരിയിലിറങ്ങിയത്. ചെര്‍ക്കള കുണ്ടനടുക്കം സ്വദേശി രഞ്ജിത്ത് (34), തൃക്കരിപ്പൂര്‍ തെക്കുമ്പാട് സ്വദേശി കേളു (58) എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ രാത്രി പത്തോടെയായിരുന്നു.
രഞ്ജിത്തിന്‍റെ മൃതദേഹം രാത്രി എട്ടരയോടെയാണ് കുണ്ടനടുക്കത്തെ വീട്ടിലെത്തിച്ചത്. നാനാതുറകളില്‍പ്പെട്ട നൂറുകണക്കിന് പേര്‍ അന്തിമോപചാരം അര‍്പ്പിക്കാന്‍ എത്തി. വീടിന് സമീപത്തെ കുടുംബ ശ്മശാനത്തില്‍ അനിയന്‍ രജീഷ് ചിതയ്ക്ക് തീ കൊളുത്തി. കേളുവിന്‍റെ മൃതദേഹം രാത്രി എട്ടോടെ ജന്മസ്ഥലമായ കാലിക്കടവിലെത്തിച്ചു. രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി അങ്കണത്തിലായിരുന്നു ആദ്യ പൊതുദർശനം. തെക്കുമ്പാട് യുവജന ഗ്രന്ഥാലയ പരിസരത്തും പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നു. വീട്ടിലെത്തിച്ച ശേഷം കാലിക്കടവിലെ ശ്മശാനത്തില്‍ സംസ്ക്കരിച്ചു. മകന്‍ ഋഷികേശാണ് ചിതയ്ക്ക് തീ കൊളുത്തിയത്. പത്ത് വര്‍ഷമായി രഞ്ജിത്ത് കുവൈറ്റില്‍ ജോലി ചെയ്യുന്നു. മുപ്പത് വര്‍ഷത്തില്‍ അധികമായി കേളു പ്രവാസിയാണ്.