തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെവി തോമസ് ഇനി എകെജി സെന്ററില്‍ പോയി അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ട്വന്റി 20യുമായി യുഡിഎഫിന് അഭിപ്രായ വ്യത്യാസമില്ലെന്നും പരസ്യമായി ട്വന്റി 20യോട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ട്വന്റി-20 വർഗീയ കക്ഷിയല്ലെന്നും അവരുടെ പിന്തുണ കോൺഗ്രസ് സ്വീകരിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ട്വന്റി-20 യുമായി യുഡിഎഫിന് അഭിപ്രായ വ്യത്യാസം ഇല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അവര്‍ പിന്തുണ തന്നാൽ സ്വാഗതം ചെയ്യും. പരസ്യമായി തന്നെ വോട്ടഭ്യർത്ഥന നടത്തുകയാണെന്നും മുരളീധരൻ വ്യക്തമാക്കി.
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സുവർണ്ണാവസരമെന്ന മുഖ്യമന്ത്രിയുടെ പരാമർശം തെറ്റായി പോയി. മുഖ്യമന്ത്രിയുടെ നിലപാടുകളെയാണ് യുഡിഎഫ് വിമർശിക്കുന്നത്. മുഖ്യമന്ത്രിക്ക് അമേരിക്കയില്‍ പോയി വന്നതില്‍ പിന്നെ എന്ത് പറ്റിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ് പറഞ്ഞിരുന്നു. തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അദ്ധ്യക്ഷന്‍ നുണ പറയുകയാണെന്നുമാണ് കെവി തോമസ് പറഞ്ഞത്. ഇതിനോടാണ് കെ മുരളീധരന്റെ പ്രതികരണം.
കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കൂപ്പ് കുത്തുന്നത്. പൊതുകടം കയറി കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോവുകയാണ്. അടുത്ത മാസം ശമ്പളം പോലും മുടങ്ങുന്ന സ്ഥിതി വന്നു. കെ.എസ്.ആർ.ടി.സി മാതൃക എല്ലാ മേഖലകളിലേക്കും വരികയാണെന്നും എന്നിട്ടും സർക്കാർ കെ. റെയിലുമായി മുന്നോട്ടു പോകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.