തിരുവനന്തപുരം : മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം അപര്യാപ്തമെന്ന് കെ വി തോമസ്. കേന്ദ്രസർക്കാരിൻ്റെ ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങൾക്കും ഉദാരമായ സഹായം ലഭിക്കുന്നെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. ആദ്യ ദിവസം മുതൽ പാലിക്കുന്നു. തുടർ നടപടികൾ കൈക്കൊള്ളുമെന്ന് കെവി തോമസ് പറഞ്ഞു. അറിയിച്ചതിൽ പത്തിലൊന്നു മാത്രമാണ് ലഭിച്ചതെന്ന് അദേഹം പറഞ്ഞു. കമ്മിറ്റി തീരുമാനം എന്ന് മാത്രമാണ് അറിഞ്ഞത് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. പാർലമെന്റിൽ വീണ്ടും അവതരിപ്പിക്കും. മുഖ്യമന്ത്രി തീരുമാനിച്ച് കാര്യങ്ങൾ ഫോളോ അപ്പ് ചെയ്യുമെന്ന് കെവി തോമസ് പറഞ്ഞു.
കേരളത്തിനോടുള്ള സമീപനം രാഷ്ട്രീയമാണെന്നും കേന്ദ്രം തരേണ്ടതാണ്, കഴുത്തിനു പിടിച്ചു വാങ്ങേണ്ടതല്ലെന്നും കെ.വി തോമസ് പ്രതികരിച്ചു. കേരളത്തിനുള്ള കേന്ദ്രസഹായം കുറഞ്ഞതിൽ വിമർശനവുമായി സർക്കാരും രംഗത്തെത്തിയിരുന്നു. 2221 കോടി രൂപ ആവശ്യപ്പെട്ടിടത്ത് കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപ മാത്രമാണെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. തുക കുറഞ്ഞത് കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്രനിലപാടിനെതിരെ ദുരന്തബാധിതരും രംഗത്തെത്തിയിരുന്നു. ദുരന്തമുണ്ടായി 14 മാസത്തിനു ശേഷമാണ് കേന്ദ്രം തുക അനുവദിച്ചത്. വിഷയം കേന്ദ്രസർക്കാർ അനുഭവപൂർവ്വം പരിഗണിക്കണമെന്നും കൂടുതൽ തുക അനുവദിക്കണം എന്നുമാണ് കേരളത്തിന്റെ ആവശ്യം. ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്.






























