തിരുവല്ല : വായ്പയെടുത്ത് തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വനിതാ വക്കീല്‍ തട്ടിയെടുത്തു. തിരുവല്ലാ ബാറിലെ വക്കീല്‍ സിന്‍സി സാറാ വര്‍ഗീസിനെതിരെയാണ് പരാതി. ഏഴര ലക്ഷം രൂപയാണ് വനിതാ വക്കീല്‍ തട്ടിയെടുത്തത്. ഭരണകക്ഷിയുടെ പിന്‍ബലത്തോടെ പോലിസിന്റെ അന്വേഷണം പൂട്ടിക്കെട്ടിച്ച് തട്ടിപ്പു നടത്തിയ വക്കീല്‍ രാജ്യം വിട്ടു. കുവൈറ്റില്‍ കുടിയേറിയ വക്കീലിന്റെ പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്നു. ഉരാക്കുടുക്കിലായ വക്കീലിനെതിരെ ബ്‌ളുകോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു.
പോലീസിന്റെ സഹായത്തോടെ ആദ്യം തലയൂരിയ സിന്‍സി കുവൈറ്റിലേക്ക് കടന്നിരുന്നു. എന്നാല്‍ തട്ടിപ്പിന് ഇരയായ വീട്ടമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കേസില്‍ കഴമ്പുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.
സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദഫലമായി ആസൂത്രിതമായിട്ടാണ് സിന്‍സിക്കെതിരായ കേസ് അട്ടിമറിക്കപ്പെട്ടത്. ട്രസ്റ്റ് മുഖേന 20 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ച് പൊടിയാടി നെടുബ്രത്ത് ഇല്ലത്ത് ഗീതാദേവി അന്തര്‍ജനമാണ് പരാതി നല്‍കിയത്. പുളിക്കീഴ് പോലീസ് 1354/17 നമ്പരായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം അട്ടിമറിക്കുകയായിരുന്നു. തിരുവല്ല ബാറില്‍ അഭിഭാഷകയായിരുന്ന കടപ്ര കറുകയില്‍ തെക്കനാരില്‍ വീട്ടില്‍ സിന്‍സി സാറാ വര്‍ഗീസ്, തൊടുപുഴയില്‍ അഭിഭാഷകനായ ഇടുക്കി പെരുവന്താനം ചുഴുപ്പില്‍ വീട്ടില്‍ മുഹമ്മദ് ഷിഫ എന്നിവരായിരുന്നു പ്രതികള്‍.
പരാതിക്ക് ആധാരമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കാട്ടി പുളിക്കീഴ് എസ്‌ഐയായിരുന്ന മോഹന്‍ ബാബു 2018 ല്‍ കോടതിയില്‍ റഫറല്‍ റിപ്പോര്‍ട്ട് നല്‍കി. കോടതി കേസ് റദ്ദാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഗീതാദേവി അന്തര്‍ജനം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതോടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അഡ്വ. സിന്‍സിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. എന്നാല്‍ കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനില്‍ പോലും നോട്ടീസ് പതിക്കാന്‍ പോലീസ് തയ്യാറായില്ല.
ഇതിനിടെ സിന്‍സി കുവൈറ്റിലേക്ക് കടന്നു. പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് അവിടെ നിന്ന് പുതുക്കാനൊരു ശ്രമവും ഇവര്‍ നടത്തി. ഇതിന്റെ ഭാഗമായി തന്റെ പാസ്പോര്‍ട്ട് കളഞ്ഞു പോയെന്ന് കാട്ടി സമര്‍പ്പിച്ച അപേക്ഷ പാസ്പോര്‍ട്ട് ഓഫീസര്‍ തള്ളി. നിലവില്‍ സിന്‍സിക്കെതിരേ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തെ കാലാവധിയാണ് നോട്ടീസിനുള്ളത്. ഇത്രയുമൊക്കെയായിട്ടും സിന്‍സിയെ തിരികെ കൊണ്ടു വരാന്‍ കേരളാ പോലീസ് ശ്രമിക്കുന്നില്ലെന്നാണ് ഗീതാ അന്തര്‍ജനത്തിന്റെ പരാതി.
ജ്യോതിഷിയായ ഗീതയെ തന്റെ നാളിലെ ദോഷങ്ങള്‍ നോക്കുന്നതിനായി 2015 ലാണ് സിന്‍സി സമീപിച്ചത്. പിന്നീട് ഇവര്‍ തമ്മില്‍ സൗഹൃദമായി. ഭര്‍ത്താവ് മരണപ്പെട്ട ഗീതയ്ക്ക് മക്കളെ പഠിപ്പിക്കുന്നതിന് സാമ്പത്തികം ആവശ്യമായിരുന്നു. ഒരു ട്രസ്റ്റില്‍ നിന്ന് 20 ലക്ഷം രൂപ താന്‍ വായ്പയെടുത്തു നല്‍കാമെന്ന് സിന്‍സി ഇവരെ അറിയിച്ചു. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കെന്ന പേരില്‍ പല തവണയായി ഏഴര ലക്ഷം കൈപ്പറ്റി. ഒരു തവണ ഒഴികെ മുഴുവന്‍ തുകയും പണമായിട്ടാണ് വാങ്ങിയത്. സമാന രീതില്‍ ആറു പേരെ ഇവര്‍ പറ്റിച്ചു. ആദ്യം ഇവരും പരാതിയുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും പിന്നീട് പിന്മാറി. തന്റെ കൈയില്‍ നിന്നും പണം വാങ്ങാന്‍ മുഹമ്മദ് ഷിഫയും ഉണ്ടായിരുന്നുവെന്ന് ഗീതാദേവി പറയുന്നു. സുകു എന്ന പേരിലാണ് സിന്‍സി ഇയാളെ പരിചയപ്പെടുത്തിയത്.
ലോണ്‍ കിട്ടില്ലെന്നുറപ്പായപ്പോള്‍ ഗീത പണം തിരികെ ചോദിച്ചു. ഇതോടെ സിന്‍സി ഭീഷണി മുഴക്കി. നിനക്ക് പറ്റുമെങ്കില്‍ വാങ്ങിക്കെടീ എന്നായിരുന്നു ഭീഷണി. തനിക്ക് പിന്നില്‍ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. പണം തട്ടിയെടുത്തതായി കാണിച്ച് ബാര്‍ അസോസിയേഷനില്‍ പരാതി നല്‍കിയെങ്കിലും അവര്‍ ഗൗനിച്ചില്ല. സിന്‍സിയുടെ നിയമ ബിരുദം വ്യാജമാണെന്ന് പോലും സംശയമുണ്ടെന്ന് ഗീത പറയുന്നു. നാട്ടിലുള്ള മുഹമ്മദ് ഷിഫ അറസ്റ്റൊഴിവാക്കുന്നതിനായി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്. ഈ കേസില്‍ കക്ഷി ചേരുമെന്ന് ഗീത അറിയിച്ചു.