ന്യൂഡൽഹി : സേനാ മേധാവികളായി വനിതകളെ നിയമിക്കുന്നത് ശരിയായേക്കില്ലെന്നു കേന്ദ്രം സുപ്രീം കോടതിയിൽ. പുരുഷന്മാരായ സേനാംഗങ്ങൾ അവരുടെ ആജ്ഞകൾ അംഗീകരിക്കണമെന്നില്ലെന്നും സർക്കാർ അറിയിച്ചു. പിന്നാക്കമേഖലയിൽ നിന്ന് വരുന്ന സൈനികാംഗങ്ങൾക്കു വനിതാ മേലധികാരിയുടെ ഉത്തരവുകൾ അനുസരിക്കാൻ മടിതോന്നിയേക്കാം. ഗ്രാമീണ സാഹചര്യങ്ങൾ മാത്രം അറിഞ്ഞു വളർന്നവർക്കു പുരോഗമനപരമായ മാറ്റങ്ങളെ പെട്ടെന്ന് അംഗീകരിക്കാനായേക്കില്ല. അത്തരത്തിൽ അവർ മാനസിക പരിശീലനം ലഭിച്ചവരാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി . സ്ഥിരക്കമ്മിഷൻ ഉത്തരവ് ലഭിച്ചിട്ടും യുദ്ധമുഖങ്ങളിലേക്കടക്കം ഉന്നത തസ്തികകളിൽ നിയമനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം വനിതാ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത് . അഭിഭാഷകരായ R .ബാലസുബ്രഹ്മണ്യവും നീലഗോഖലെയുമാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായത് .
നേരിട്ടുള്ള യുദ്ധമുഖങ്ങളിൽ വനിതകളെ നിയമിക്കുന്നതും ബുദ്ധിമുട്ടാകും. യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടാൽ വനിതാ ഉദ്യോഗസ്ഥർക്കു വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരിക. ഇത് സേനക്കും ഓഫീസർമാർക്കും ഉണ്ടാക്കുന്ന മാനസിക ശാരീരിക പിരിമുറുക്കങ്ങൾ വളരെ വലുതാവും. ഇത് ഒഴിവാക്കാനായാണ് നേരിട്ടുള്ള യുദ്ധരംഗത്തു അവരെ നിയോഗിക്കാൻ മടിക്കുന്നത്. എല്ലാ നിയമനങ്ങളിലും സ്ത്രീകളെയും പുരുഷന്മാരെയും ഒന്നിച്ചു പരിഗണിക്കാനാകില്ല. തുടരെ തുടരെ വരുന്ന സ്ഥലം മാറ്റങ്ങളും പോസ്റ്റിംഗുകളും കുടുംബം , കുഞ്ഞുങ്ങൾ തുടങ്ങിയ ഘടകങ്ങളെ ബാധിക്കും. ഇതൊക്കെ ഒഴിവാക്കേണ്ടതുണ്ടെന്നും അഭിഭാഷകർ പറഞ്ഞു.
എന്നാൽ വനിതാ ഉദ്യോഗസ്ഥർക്കു വേണ്ടി ഹാജരായ അഡ്വ മീനാക്ഷി ലേഖിയും ഐശ്വര്യ ഭട്ടും വാദത്തെ ശക്തമായി എതിർത്തു . പ്രതികൂല സാഹചര്യങ്ങളിൽ കഴിവ് തെളിയിച്ച നിരവധി വനിതാ സൈനികരുടെ കാര്യം അവർ എടുത്തു പറഞ്ഞു.
പുരോഗമനപരമായ മാറ്റങ്ങൾക്കു അനുയോജ്യമായ നിലപാട് കൈക്കൊള്ളാൻ സർക്കാർ തയ്യാറാവണമെന്നും പൂർണമായ നിരോധനം പ്രവർത്തികമല്ലെന്നും സുപ്രീം കോടതിയും നിരീക്ഷിച്ചു. അർഹരായവർക്ക് അവസരങ്ങൾ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.