വരന്തരപ്പിള്ളി : വിവാഹ സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വിവാഹാലോചന നടത്തി ലക്ഷങ്ങൾ തട്ടിയ മലപ്പുറം മൊറയൂർ ഒഴുകൂർ താഴത്തയിൽ മുഹമ്മദ് ഫസലി (36) നെയാണ് അറസ്റ്റ് ചെയ്തത്. അമൽ എന്ന പേരിൽ വ്യാജമായി പാസ്‌പോർട്ട്, ആധാർ എന്നിവയുണ്ടാക്കി പൈലറ്റാണെന്ന് പറഞ്ഞാണ് ഇയാൾ വൈവാഹിക സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് വിവാഹാലോചനകൾ നടത്തുക വഴി പരിചയപ്പെടുന്ന യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കും.
വരന്തരപ്പിള്ളി സ്വദേശിയായ യുവതിയിൽ നിന്ന് 1,10,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. എറണാകുളത്ത് പറവൂർ സ്വദേശിനിയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിച്ചതായും കൊല്ലം, എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.കൊല്ലം സൈബർ പോലീസ് പാലാരിവട്ടത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ വരന്തരപ്പിള്ളി സി.ഐ, എസ്.ജയകൃഷ്ണൻ, എസ്.ഐ, സി.സി ബസന്ത് എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ വാങ്ങിയത്. അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്നും വരന്തരപ്പിള്ളി പോലീസ് എസ്.എച്ച്.ഒ ജയകൃഷ്ണൻ അറിയിച്ചു.