കോഴിക്കോട് : ലക്ഷദ്വീപ് ഭരണകൂടം ബുധനാഴ്ചകൾ ‘വാഹന നിരോധന ദിനം’ ആയി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൽപ്പേനി നിവാസി അഡ്വക്കേറ്റ് അജ്മൽ ഖാൻ നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ പരിഗണിക്കും. ലക്ഷദ്വീപിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും ‘നോ വെഹിക്കിൾ ഡേ’ ആയി ആചരിക്കാനാണ് ഭരണകൂടത്തിന്‍റെ തീരുമാനം. ഉത്തരവ് ലംഘിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചിരുന്നു.
ലക്ഷദീപിലെ വിവിധ ദ്വീപുകളിൽ മദ്യ വിതരണത്തിന് അനുമതി നൽകിയ ഭരണകൂടത്തിന്‍റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി എൻസിപി ശരത് പവാർ ലക്ഷദ്വീപ് ഘടകം. ഉത്തരവ് അടിയന്തരമായി പിൻവലിച്ച് ദ്വീപ് ജനതയുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കണമെന്നാണ് ആവശ്യം. ഉത്തരവിന് പിന്നിൽ ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ടൂറിസം വികസനത്തിന്‍റെ പേരിൽ മൂല്യങ്ങളെ തകർക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും ലക്ഷദ്വീപ് ഘടകം വാർത്താക്കുറിപ്പിൽ അറിയിച്ചു.





























