റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിനായി ചെല്ലക്കാട് ജംഗ്ഷനിൽ കെ.എസ്.റ്റി.പി ഏറ്റെടുത്ത സ്ഥലവും അടച്ചുപൂട്ടിയ ഐത്തല ഗവണ്മെന്‍റ് എൽ.പി സ്കൂളിന്‍റെ ഭൂമിയും നാടിന്‍റെ വികസനത്തിന് വിട്ടുനൽകണമെന്ന് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാതയുടെ വികസനത്തിന് ശേഷവും യാർഡ് തരിശായി കിടക്കുകയാണ്. കാടും പടലും മൂടി ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും താവളമാണ് ഇവിടം. മാലിന്യം തള്ളുന്ന കേന്ദ്രമായി ഈ പ്രദേശം മാറി. ശുചിത്വ ആരോഗ്യ ഭീഷണി കൂടാതെ പരിസരവാസികൾക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതികൾ നടപ്പാക്കുന്നതിന് ഈ സ്ഥലം ഉപയോഗിക്കാം. ഇതിന്‍റെ ഉടമസ്ഥാവകാശം പൊതു വികസന ആവശ്യങ്ങൾക്കായി പഞ്ചായത്തിന് വിട്ടുനല്‍കണം.
ഇതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വകുപ്പ് മന്ത്രി, കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവരോട് ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലാണ് ഐത്തല ഗവണ്മെന്‍റ് എൽ.പി സ്കൂളിന്‍റെ സ്ഥലം. നിലവിൽ സ്കൂൾ കെട്ടിടവും അനുബന്ധ ഭൂമിയും ഉപയോഗമില്ലാതെ കിടക്കുകയാണ്. പഞ്ചായത്തിൽ സവിശേഷ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികൾക്ക് ബഡ്‌സ് സ്കൂള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി എന്നിവ നിർമ്മിക്കുന്നതിന് സ്‌ഥലം വിട്ടു കിട്ടണമെന്നാണ് പഞ്ചായത്തിന്‍റെ ആവശ്യം. വകുപ്പുകൾ തമ്മിലുള്ള ഭൂമികൈമാറ്റ നടപടിയിലൂടെ മാത്രമേ ഭൂമി പഞ്ചായത്തിനും ബന്ധപ്പെട്ട വകുപ്പുകൾക്കും വികസന പ്രവർത്തനങ്ങൾക്കായി ലഭ്യമാകു. അതിന് നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.





























