കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. പനങ്ങാട് പഞ്ചായത്തിലെ തോരാട് ഉരുൾ പൊട്ടി. ഇന്ന് വൈകീട്ട് 3.30 ന് ആണ് സംഭവം. ശക്തമായ മണ്ണിടിച്ചിൽ ജലാലുദീൻ എന്നാളുടെ വീടിന്റെ പകുതി മണ്ണിനടിയിലായി. വീട്ടിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു,
കുറുമ്പൊയിൽ വഴി വയലടക്കുള്ള ഗതാഗതം താത്കാലികമായി നിർത്തി വെച്ചതായി ബാലുശേരി പോലീസ് അറിയിച്ചു. ജില്ലയുടെ വനാതിർത്തിയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടോ എന്ന് ആശങ്കയുണ്ട്. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്.
അടിവാരം ടൗണിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. വളരെ ചെറിയ സമയം കൊണ്ട് വലിയ തോതിൽ വെള്ളം പെയ്തിറങ്ങിയതോടെയാണ് ടൗൺ മുങ്ങുന്ന അവസ്ഥയുണ്ടായത്. നഗരത്തിലെ കടകളിൽ പലതിലും വെള്ളം കയറി. രണ്ട് മണിക്കൂർ കൊണ്ട് വെള്ളം വലിഞ്ഞതോടെ തടസ്റ്റപ്പെട്ട കോഴിക്കോട് -വയനാട് ദേശീയപാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു.
കോഴിക്കോട് നഗരത്തിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കുറ്റ്യാടി മേഖലയിലും മഴ തിമിർത്തു പെയ്യുകയാണ്. നഗരത്തിലും മലയോര മേഖലകളിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ വലിയ തോതിൽ വെള്ളം പെയ്തിറങ്ങുന്നു എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് വെള്ളക്കെട്ട് ഉണ്ടാക്കുന്നു എന്നത് ഏറെ ആശങ്ക പടർത്തുന്നുണ്ട്. കനത്ത മഴയിൽ ഗ്രാമീണ മേഖലകളിലും വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്.