ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് എഴുന്നെള്ളിപ്പിനിടെയാണ് ആനയുടെ കണ്ണിൽ ലേസർ രശ്മി അടിച്ചത്. ആറാട്ട് കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് കിഴക്കേ ഗോപുരവാതിലിനു സമീപത്തെത്തിയപ്പോഴാണ് ദേവിയുടെ തിടമ്പേറ്റിയ ഗജവീരൻ ഓമല്ലൂർ മണികണ്ഠന്റെ മുഖത്തേക്കും കണ്ണിലേക്കും ലേസർ രശ്മി പതിഞ്ഞത്. ഈ സമയം ആന രണ്ട് മൂന്ന് പ്രാവശ്യം തല ഉയർത്തി അസ്വസ്ഥത കാട്ടിയിരുന്നു. ( ഇത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്). ഒപ്പമുണ്ടായിരുന്ന ഭക്തരും ,ദേവസ്വം അധികൃതർ, മേളക്കാർ, ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ എന്താണെന്നറിയാതെ ആശങ്കയിലായി. തുടർന്ന് പാപ്പാൻ ആനയെ അനുനയിപ്പിച്ചു.
അല്പസമയം കഴിഞ്ഞതിനു ശേഷമാണ് ആന ഗോപുരവാതിൽ പ്രവേശിച്ചത്. പിന്നീട് വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയങ്ങളിൽ വ്യാപകമായതോടെയാണ് അധികൃതർ വിവരമറിഞ്ഞത്. ചില കുത്സിത ശക്തികൾ ഉത്സവം അലങ്കോലപ്പെടുത്താൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഉപദേശക സമിതി ആരോപിച്ചു. ഇതു സംബസിച്ച്
ചെങ്ങന്നൂർ ഡി.വൈ.എസ്.പി.ക്കും വനം വകുപ്പിലെ അസിസ്റ്റൻഡ് ഫോറസ്റ്റ് കൺസർവേറ്റർക്കും പരാതി നൽകിയതായി ഉപദേശകസമിതി പ്രസിഡന്റ് എസ്.വി പ്രസാദ്, സെക്രട്ടറി കെ.കെ വിനോദ്കുമാർ, ജനൽ കൺവീനർ ഷൈജു വെളിയത്ത് എന്നിവർ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.