തിരുവനന്തപുരം : പൊതുജനസമ്പർക്ക വകുപ്പിൽ പാക്കർ, സ്വീപ്പർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ജോലിചെയ്യുന്നവരെ തസ്തിക മാറ്റത്തിലൂടെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർമാരാക്കാൻ നീക്കം. നിയമനച്ചട്ടം ഭേദഗതി ചെയ്ത് നിലവിലെ സർവീസ് മുൻഗണനയോടെ നിയമിക്കാനാണ് ശ്രമം നടക്കുന്നത്. പി.എസ്.സി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും മുന്‍പ് തസ്തികമാറ്റം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചുരുക്കപ്പട്ടിക വൈകിപ്പിച്ച് പി.എസ്.സിയും ഇതിന് കൂട്ട് നിൽക്കുന്നതായി ആരോപണമുണ്ട്. തസ്തികമാറ്റം നടപ്പാക്കിയാൽ പി.എസ്.സി വഴി നിയമനം നേടുന്നവരുടെ സ്ഥാനക്കയറ്റ സാധ്യതകൾ ഇല്ലാതാകും.
ബിരുദവും അംഗീകൃത മാധ്യമങ്ങളിൽ രണ്ട് വർഷത്തിൽ കുറയാത്ത പത്രപ്രവർത്തന പരിചയവുമാണ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുടെ യോഗ്യത. രണ്ട് ഘട്ട പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പി.എസ്.സിയാണ് നിയമനം നടത്തുന്നത്. ഇതിനിടെ ചട്ടഭേദഗതിയിലൂടെ യോഗ്യതാ വ്യവസ്ഥ അട്ടിമറിച്ച് 10 ശതമാനം ഒഴിവുകൾ തസ്തികമാറ്റത്തിന് നീക്കിവെക്കാനാണ് ശ്രമം. ഇതു സംബന്ധിച്ച ഫയൽ നീക്കം ആരംഭിച്ചതോടെ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ജേണലിസം ഡിപ്ലോമയോ ബിരുദമോ യോഗ്യതയായി ഉൾപ്പെടുത്തി ഒത്തുതീർപ്പിനും നീക്കമുണ്ട്. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുടെ 23 ഒഴിവാണുള്ളത്. നിയമനത്തിന് പി.എസ്.സി റാങ്ക്പട്ടിക തയ്യാറാവുകയാണ്. കോവിഡിന്റെ പേരിൽ മൂല്യനിർണയവും അഭിമുഖവും നീണ്ടുപോകുകയാണ്. ഈ അവസരം മുതലെടുത്ത് തസ്തികമാറ്റം നടത്തുകയാണ് ലക്ഷ്യം.