തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത പരാജയമാണ് എൽഡിഎഫ് നേരിട്ടത്. എൽഡിഎഫ് 35 സീറ്റും യുഡിഎഫ് 102 സീറ്റും എൻഡിഎ 3 സീറ്റുമാണ് നേടിയത്. തിരുവനന്തപുരം ജില്ലയിൽ 5 മണ്ഡലങ്ങളിലാണ് എൽഡിഎഫ് വിജയിച്ചത്. യുഡിഎഫ് 7 മണ്ഡലങ്ങളിലും എൻഡിഎ 2 മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ചു. കേരളമാകെ യുഡിഎഫ് തരംഗത്തിനൊപ്പം നിന്നപ്പോഴും എൽഡിഎഫ് തിരുവനന്തപുരത്ത് കാര്യമായ ഇളക്കം തട്ടാതെ കാത്തുസൂക്ഷിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ 13 എംഎൽഎമാരായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്. എന്നാൽ അത് അഞ്ചായി ചുരുങ്ങി. എങ്കിലും വോട്ട് വിഹിതത്തിൽ ജില്ലയിൽ മുന്നിൽ എൽഡിഎഫ് തന്നെയാണ്. ശക്തമായ ത്രികോണ മത്സരമാണ് നേമത്തും കഴക്കൂട്ടത്തും നടന്നത്. രണ്ട് മണ്ഡലങ്ങളിലും അന്തിമ വിധി ബിജെപിക്കൊപ്പമായിരുന്നു. വട്ടിയൂർക്കാവും കാട്ടാക്കടയും യുഡിഎഫിന് ഒപ്പമായിരുന്നു. ഈ നാല് മണ്ഡലങ്ങളും എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റായിരുന്നു.
സിറ്റിങ് സീറ്റായ വർക്കല, ആറ്റിങ്ങൾ, നെടുമങ്ങാട്, അരുവിക്കറ, പാറശാല എന്നീ മണ്ഡലങ്ങൾ മാത്രമാണ് എൽഡിഎഫിന് നിലനിർത്താൻ കഴിഞ്ഞത്. എന്നാൽ ഈ മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞിട്ടുമുണ്ട്. മത്സരിച്ച രണ്ട് മന്ത്രിമാരിൽ നെടുമങ്ങാട് നിന്നും ജിആർ അനിൽ മാത്രമാണ് വിജയിച്ചത്. സിറ്റിങ് എംഎൽഎമാരിൽ ആറ് പേർ പരാജയപ്പെടുകയും ചെയ്തു. വട്ടിയൂർക്കാവ്, ചിറയിൻകീഴ്, കഴക്കൂട്ടം, നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ പരാജയം ഏറ്റുവാങ്ങിയത്.






























